നെടുമങ്ങാട് ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തിൽ കുട്ടിയുടെ നെഞ്ചിലേറ്റ ക്രൂരമായ ചവിട്ടാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ചവിട്ടിന്റെ ആഘാതത്തിൽ കുട്ടിയുടെ ഏഴ് വാരിയെല്ലുകൾ ഒടിഞ്ഞതായും തുടർന്ന് ആന്തരിക അവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കുട്ടിയുടെ തലയ്ക്കേറ്റ ക്ഷതം അഞ്ചിടങ്ങളിൽ നീർക്കെട്ടുണ്ടാക്കി. ശരീരത്തിൽ ആകെ 51 മുറിവുകളാണ് കണ്ടെത്തിയിട്ടുള്ളത്. കുഞ്ഞിന്റെ ഇരു കൈകളും ഒടിഞ്ഞ നിലയിലായിരുന്നു. തങ്ങൾക്ക് ഒരുമിച്ച് ജീവിക്കാൻ ഒന്നര വയസ്സുകാരൻ തടസ്സമായിരുന്നു എന്നതിനാലാണ് ക്രൂരമായി മർദ്ദിച്ചതെന്ന് അമ്മയുടെ പങ്കാളിയായ പ്രതി അഷ്കർ പൊലീസിന് മൊഴി നൽകി. കുട്ടി പടിയിൽ നിന്ന് വീണതാണെന്നാണ് ഇവർ ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത് എങ്കിലും പൊലീസിന്റെ സംശയത്തെ തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതക വിവരം പുറത്തുവന്നത്.
പ്രതി അഷ്കറിനെതിരെ കൊലക്കുറ്റത്തിന് പുറമേ എസ്‌സി/എസ്ടി അതിക്രമം തടയൽ വകുപ്പ് പ്രകാരവും കേസെടുക്കും. പ്രതി കുഞ്ഞിനെ നിരന്തരം ക്രൂരമായി ഉപദ്രവിച്ചിരുന്ന വിവരം അമ്മ അഖിലയ്ക്ക് അറിയാമായിരുന്നിട്ടും ഇത് മറച്ചുവെച്ചതിനാണ് അഖിലയ്ക്ക് എതിരെ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. കൊലപാതകത്തിൽ അമ്മയുടെ പങ്കിനെക്കുറിച്ചും പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.