ലൈംഗിക അതിക്രമ കേസിൽ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാലിന് കനത്ത തിരിച്ചടി. സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ തരുൺ തേജ്പാൽ കുറ്റക്കാരനാണെന്ന് ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് കണ്ടെത്തി. കേസിൽ തേജ്പാലിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഗോവ സെഷൻസ് കോടതിയുടെ മുൻ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ തേജ്പാലിനുള്ള ശിക്ഷ കോടതി പിന്നീട് പ്രഖ്യാപിക്കും.
2013-ൽ ഗോവയിൽ സംഘടിപ്പിച്ച ഒരു പരിപാടിക്കിടെ ഹോട്ടലിലെ ലിഫ്റ്റിൽ വച്ച് സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. ഈ കേസിൽ 2021-ലാണ് ഗോവയിലെ വിചാരണ കോടതി തരുൺ തേജ്പാലിനെ വെറുതെവിട്ടത്. സ്ത്രീക്ക് മാനഹാനി ഉണ്ടായെന്ന പ്രോസിക്യൂഷൻ വാദം അന്ന് കോടതി തള്ളിയിരുന്നു. വിചാരണ കോടതിയുടെ ഈ വിധിക്കെതിരെ ഗോവ സർക്കാരാണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.
പരാതിക്കാരിയും തരുൺ തേജ്പാലും തമ്മിൽ കൈമാറിയ സന്ദേശങ്ങൾ അടക്കം വിശദമായി പരിശോധിച്ച ശേഷമാണ് വിചാരണ കോടതിയുടെ ഉത്തരവ് റദ്ദാക്കാൻ ഹൈക്കോടതി തീരുമാനിച്ചത്. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തരുൺ തേജ്പാൽ മുൻപ് സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും ഈ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് ഹൈക്കോടതിയിൽ നിന്നുള്ള ഈ നിർണായക വിധി.