അമിത മദ്യപാനത്തെക്കുറിച്ച് ചോദിച്ച അച്ഛനെ മകൻ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. ഛത്തീസ്ഗഡിലെ സർഗുജ ജില്ലയിലെ അംബികാപുരിലാണ് നാടിനെ നടുക്കിയ ഈ ക്രൂരകൃത്യം നടന്നത്. 50 വയസ്സുകാരനായ പരസ് കെർക്കറ്റയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ മകൻ പ്രഭാതിനെ (25) പൊലീസ് അറസ്റ്റ് ചെയ്തു.
മദ്യപാനത്തെ ചൊല്ലി അച്ഛനും മകനും തമ്മിൽ വീട്ടിൽ വെച്ച് തർക്കം ഉടലെടുത്തിരുന്നു. തർക്കം രൂക്ഷമായതോടെ പ്രകോപിതനായ പ്രഭാത് വീട്ടിലുണ്ടായിരുന്ന കോടാലി എടുത്ത് അച്ഛനെ വെട്ടുകയായിരുന്നു. വെട്ടേറ്റ പരസ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പിതാവ് മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം പ്രഭാത് മൃതദേഹം വലിച്ചിഴച്ച് കൊണ്ടുപോയി വീടിന് സമീപത്തെ വാട്ടർ ടാങ്കിൽ തള്ളി.
നാട്ടുകാരിൽ നിന്നും വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം വാട്ടർ ടാങ്കിൽ നിന്ന് മൃതദേഹം പുറത്തെടുത്തു. പ്രതിയെ ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു. പ്രഭാത് സ്ഥിരമായി മദ്യപിക്കുന്നതിനെ പരസ് എതിർത്തിരുന്നതായും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക വിവരം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.