കണ്ണൂർ പാലത്തായിലെ നാലാംക്ലാസുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ അധ്യാപകനും ബി.ജെ.പി. നേതാവുമായ പത്മരാജന്റെ ശിക്ഷാവിധി ഹൈക്കോടതി മരവിപ്പിച്ചു. പ്രതിക്ക് ജാമ്യം അനുവദിച്ചു. വിചാരണക്കോടതിയുടെ ശിക്ഷാവിധിയിൽ പ്രഥമദൃഷ്ട്യാ തെറ്റുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇരയായ കുട്ടിയുടെ മൊഴികളിൽ കാര്യമായ വൈരുധ്യങ്ങളും തിരുത്തലുകളും ഉണ്ടെന്ന പ്രതിയുടെ വാദം പ്രാഥമികമായി പ്രസക്തമാണെന്ന് കോടതി നിരീക്ഷിച്ചു. വൈദ്യപരിശോധനാ റിപ്പോർട്ടിലെ വൈരുധ്യവും പരിഗണിച്ചു. ഒരു ലക്ഷം രൂപ ബോണ്ട്, രണ്ടാൾ ജാമ്യവ്യവസ്ഥ തുടങ്ങി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പെൺകുട്ടി താമസിക്കുന്ന ജില്ലയിൽ പ്രവേശിക്കരുത്, സാമൂഹികമാധ്യമങ്ങളിലടക്കം കേസിനെക്കുറിച്ച് പ്രതികരിക്കരുത് തുടങ്ങിയ വ്യവസ്ഥകളും ഉണ്ട്. 2020 ജനുവരി 15 മുതൽ ഫെബ്രുവരി രണ്ടുവരെയുള്ള കാലയളവിൽ പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചെന്നാണ് കേസ്. വിചാരണക്കോടതി കഴിഞ്ഞവർഷമാണ് കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും വിധിച്ചത്. ഇതിന് പിന്നാലെയാണ് ശിക്ഷമരവിപ്പിക്കണമെന്ന ആവശ്യവുമായി പത്മരാജന്‍ ഹൈക്കോടതിയെ സമീപിച്ചത്.