ന്യൂഡൽഹി: യുപിഐ ഡിജിറ്റൽ പണമിടപാടുകൾക്ക് പണം ഈടാക്കുമോ എന്ന ആശങ്കകൾക്ക് വിരാമമിട്ട് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. രാജ്യത്ത് യുപിഐ ഡിജിറ്റൽ പണമിടപാടുകൾക്ക് പുതിയ ഫീസ് ഘടന നിലവിൽ വന്നു.പുതിയ ഉത്തരവ് പ്രകാരം വ്യക്തികൾ തമ്മിലുള്ള (P2P) സാധാരണ പണമിടപാടുകൾക്ക് യാതൊരുവിധ ഫീസും ഈടാക്കില്ല. സാധാരണക്കാർക്ക് തികച്ചും സൗജന്യമായി തുടർന്നും യുപിഐ സേവനങ്ങൾ ഉപയോഗിക്കാം.
2,000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ ഇടപാടുകൾക്ക് 0.4 ശതമാനം വരെ ഫീസ് ഈടാക്കാനാണ് തീരുമാനം. ഒരു ഇടപാടിൽ പരമാവധി 300 രൂപ വരെയായിരിക്കും ഈടാക്കാവുന്ന ഫീസ്. ഈ തുക ഉപഭോക്താക്കളിൽ നിന്ന് നേരിട്ട് ഈടാക്കുന്നതിന് പകരം വ്യാപാരികളിൽ നിന്നായിരിക്കും ഈടാക്കുക.
റെയിൽവേ, ടെലികോം, ഇന്ധനം തുടങ്ങിയ മേഖലകളിലെ 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് അഞ്ച് രൂപ ഫീസ് ഈടാക്കും. ഇതും വ്യാപാരികളിൽ നിന്നാണ് ഈടാക്കുക. അതേസമയം, റൂപേ കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് അധിക ഫീസ് ഈടാക്കില്ലെന്നും ഉത്തരവിൽ അറിയിച്ചിട്ടുണ്ട്.