Share this Article
News Malayalam 24x7
ജീരക സോഡ വിറ്റ് കോടീശ്വരനായ ഓട്ടോ ഡ്രൈവർ
From Auto Driver to Beverage Baron: Sathya Shankar's Rs. 800cr Story

കഠിനാധ്വാനം, അർപ്പണബോധം, ക്ഷമ, നിരന്തര പരിശ്രമം... ഇവയുടെയെല്ലാം ഫലമാണ് ജീവിത വിജയം.

പ്രതിസന്ധികളെ തട്ടിമാറ്റി മുന്നോട്ട് പോകുമ്പോൾ, വിജയമെന്ന അമൂല്യ നിധി നമ്മെ തേടിയെത്തും.

ഇങ്ങനെയൊരു വിജയഗാഥ നമുക്ക് കാണിച്ച് തരുന്ന ഒരാളാണ് സത്യശങ്കർ കെ. കർണാടകയുടെ അഭിമാനമായ വ്യവസായി. ദാരിദ്ര്യ ചുറ്റുപാടിൽ  ജനിച്ച്, ഓട്ടോ ഡ്രൈവറായി ജീവിതം തുടങ്ങി, ഇന്ന് 800 കോടി രൂപയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമ!

ബിന്ദു മിനറൽ വാട്ടർ, ബിന്ദു ജീര മസാല, സിപാൻ... കേൾക്കുമ്പോൾ ഒരു സാധാരണ ബ്രാൻഡ് നെയിം പോലെ തോന്നാം. എന്നാൽ സത്യത്തിൽ ഇത് 50-ൽ അധികം പാനീയങ്ങളുടെയും ഭക്ഷ്യ ഉത്പന്നങ്ങളുടെയും സാമ്രാജ്യമാണ്. എസ്ജി ഗ്രൂപ്പ് എന്ന ഈ വലിയ കമ്പനിയുടെ അമരക്കാരനാണ് സത്യശങ്കർ.

ഓട്ടോ ഡ്രൈവറായി കരിയർ തുടങ്ങിയ ഒരാൾ എങ്ങനെയാണ് ഇത്ര വലിയൊരു ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുത്തത്? അദ്ദേഹത്തിന്റെ കഥ കേട്ടാൽ നിങ്ങൾ ശരിക്കും അത്ഭുതപ്പെടും

ദക്ഷിണ കന്നഡ ജില്ലയിലെ ബെല്ലാരെ എന്ന ഗ്രാമം. ഒരു സാധാരണ പൂജാരിയുടെ മകനായി ജനനം. ദാരിദ്ര്യം നിറഞ്ഞ ബാല്യം. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞപ്പോൾ പഠനം നിർത്തി. പക്ഷേ, സത്യശങ്കർ തളർന്നില്ല.

1984-ൽ വെറും 18 വയസ്സിൽ ഓട്ടോ ഡ്രൈവിംഗ് ലൈസൻസ് എടുത്തു. സർക്കാർ വായ്പയെടുത്ത് ഒരു ഓട്ടോറിക്ഷ വാങ്ങി. അവിടുന്നങ്ങോട്ട് അദ്ദേഹത്തിന്റെ ജീവിതം മാറിമറിയുകയായിരുന്നു.

ഓട്ടോ ഓടിച്ച് കിട്ടിയ പൈസ കൊണ്ട്, ഒരു വർഷത്തിനുള്ളിൽ തന്നെ ലോൺ അടച്ചുതീർത്തു! പിന്നെ ആ ഓട്ടോ വിറ്റ് ഒരു അംബാസഡർ കാർ വാങ്ങി. കാറിൽ ടൂറിസ്റ്റുകളെ ദൂരസ്ഥലങ്ങളിലേക്ക് കൊണ്ടുപോകുമ്പോൾ, പാക്കേജ്ഡ് വെള്ളത്തിന് ആവശ്യക്കാരുണ്ടെന്ന് അദ്ദേഹം കണ്ടുപിടിച്ചു. അതായിരുന്നു ആദ്യത്തെ ബിസിനസ്സ് ഐഡിയ!

പിന്നെ കാർ സ്പെയർ പാർട്സ് കട തുടങ്ങി. ടയർ കട തുടങ്ങി. ഓരോ ബിസിനസ്സിൽ നിന്നും അടുത്തതിലേക്ക്... പണം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പഠിച്ചു. അങ്ങനെ 1994-ൽ 'പ്രവീൺ ക്യാപിറ്റൽ' എന്ന ഫിനാൻസ് കമ്പനി തുടങ്ങി. ഇന്ന് അത് മാത്രം 240 കോടി രൂപയുടെ ബിസിനസ്സാണ്

വർഷങ്ങൾ കഴിഞ്ഞു, 2000-ൽ, പാക്കേജ്ഡ് കുടിവെള്ള കമ്പനി എന്ന സ്വപ്നം യാഥാർത്ഥ്യമാക്കി - 'ബിന്ദു' പിറന്നു!

രണ്ട് വർഷം കഴിഞ്ഞ് അടുത്ത ഹിറ്റ് ഉത്പന്നം - ബിന്ദു ജീര മസാല! വടക്കേ ഇന്ത്യയിൽ കണ്ട ഒരു കാഴ്ചയിൽ നിന്നാണ് ഈ ആശയം കിട്ടിയത്. ആദ്യമൊക്കെ ആളുകൾക്ക് അത്ര ഇഷ്ടപ്പെട്ടില്ല. പക്ഷേ സത്യശങ്കറിന് ഉറപ്പുണ്ടായിരുന്നു, ഇത് ഹിറ്റാകുമെന്ന്. പിന്നെ സംഭവിച്ചത് ചരിത്രം!

ബിന്ദു ജീര മസാലയുടെ ആ രഹസ്യക്കൂട്ട് ആർക്കും ഇനിയും കോപ്പി ചെയ്യാൻ പറ്റിയിട്ടില്ല. അതാണ് ഈ വിജയത്തിന്റെ മെയിൻ കാരണം."

റിലയൻസ് പോലുള്ള വലിയ കമ്പനികൾ ബിന്ദുവിനെ വാങ്ങാൻ വന്നു. പക്ഷേ സത്യശങ്കർ വിറ്റില്ല! അദ്ദേഹത്തിന് ഈ നാടിനും നാട്ടുകാർക്കും വേണ്ടി ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്.

ഇന്ന്, എസ്ജി ഗ്രൂപ്പിൽ പതിനായിരത്തിലധികം ആളുകൾ ജോലി ചെയ്യുന്നു. അതിൽ 60 ശതമാനത്തിലധികം സ്ത്രീകളാണ്! 2025-ൽ 1000 കോടി രൂപയുടെ വിറ്റുവരവാണ് ലക്ഷ്യം. അതിനുശേഷം IPO... ഒരു ലക്ഷം പേർക്ക് തൊഴിൽ കൊടുക്കുക എന്നതാണ് സത്യശങ്കറിൻ്റെ സ്വപ്നം.

തോൽവികളെ പേടിക്കരുത്, പിന്നോട്ട് നോക്കരുത്. കഠിനാധ്വാനം ചെയ്താൽ വിജയം ഉറപ്പാണ്. സത്യശങ്കർ കെ. ഒരു പ്രചോദനമാണ്. സ്വപ്നം കാണുക, അതിനുവേണ്ടി പോരാടുക. വിജയം നിങ്ങളെ തേടിയെത്തും!"

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories