എളമക്കരയിലെ അംഗൻവാടിയിൽ മൂന്നര വയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിൽ പ്രതിയുടെ അമ്മയെ ചോദ്യം ചെയ്യാൻ പൊലീസ്. കേസിലെ പ്രതിയായ കാശിനാഥിന്റെ അമ്മ ഇതേ അംഗൻവാടിയിലെ അധ്യാപികയാണ്. കുട്ടിക്കെതിരെ നടന്ന അതിക്രമത്തെക്കുറിച്ച് അമ്മയ്ക്ക് മുൻകൂട്ടി അറിവുണ്ടായിരുന്നുവോ എന്ന കാര്യത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്. അധ്യാപികയുടെയും ഇവിടുത്തെ ആയയുടെയും മൊഴി പൊലീസ് ഉടൻ രേഖപ്പെടുത്തും.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് അംഗൻവാടി അധ്യാപികയെ വനിതാ ശിശുവികസന വകുപ്പ് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. പുറത്തുനിന്നുള്ള ആരെയും അംഗൻവാടിയിൽ പ്രവേശിപ്പിക്കരുതെന്ന കർശനമായ സർക്കാർ നിർദ്ദേശം ലംഘിച്ചതിനാണ് നടപടി.
പ്രതിയായ കാശിനാഥ് സ്ഥിരമായി ഈ അംഗൻവാടിയിൽ എത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ലഹരി മരുന്നുകൾക്ക് അടിമയായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് കൊച്ചി പൊലീസ് അറിയിച്ചു.