തിരുവനന്തപുരം: കേരളത്തിൽ കപ്പൽ നിർമ്മാണ സംരംഭത്തിൽ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് സംസ്ഥാന സർക്കാരിനെ സമീപിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. കപ്പൽ നിർമ്മാണത്തിനായി ഏകദേശം 1 ബില്യൺ ഡോളർ നിക്ഷേപിക്കാനാണ് പദ്ധതി. കപ്പൽ നിർമ്മാണത്തിൽ നിക്ഷേപിക്കാൻ കമ്പനി തയ്യാറാണെന്നും ആവശ്യമായ ഭൂമി സംസ്ഥാന സർക്കാർ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് വച്ച് ബ്ലൂം ബർഗിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.
ഓട്ടോമൊബൈൽ, സ്റ്റീൽ, സോഫ്റ്റ്‌വെയർ തുടങ്ങിയ മേഖലകളിൽ സജീവമായ ടാറ്റയുടെ കപ്പൽ നിർമ്മാണ മേഖലയിലേക്കുള്ള ആദ്യത്തെ വലിയ ചുവടുവയ്‌പ്പാണിത്. സംസ്ഥാനത്തേക്ക് കൂടുതൽ നിക്ഷേപങ്ങളെ ക്ഷണിച്ചിരുന്നുവെന്നും അതിൻ്റെ ഭാഗമായാണ് ടാറ്റ സംസ്ഥാന സർക്കാരിനെ സമീപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പ് വിഴിഞ്ഞം തുറമുഖത്തിനായി മെഡിറ്റനേറിയന്‍ ഷിപ്പിങ് കമ്പനിയില്‍ നിന്ന് നിക്ഷേപം സ്വീകരിച്ചതിന് പിന്നാലെയാണ് ടാറ്റയുടെ കേരളത്തിലേക്കുള്ള കടന്ന് വരവ്.
വിഴിഞ്ഞം പദ്ധതിയെ കുറിച്ചും മുഖ്യമന്ത്രി സംസാരിച്ചു. സംസ്ഥാന ഭരണകൂടം ഈ പദ്ധതിയെ അനുകൂലമായി പരിഗണിക്കുന്നു. ഒരു മാസത്തിനുള്ളിൽ ഇത് അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു വ്യക്തിയുടെയോ സ്ഥാപനത്തിൻ്റെയോ മാത്രം ആഭിപ്രായത്തിൻമേൽ ആയിരിക്കില്ല തീരുമാനമെടുക്കുന്നത്. കൂടുതൽ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷം മാത്രമായിരിക്കും തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ടാറ്റ ഗ്രൂപ്പിന്റെ പദ്ധതി യാഥാർഥ്യമായാൽ കേരളത്തിനകത്ത് പതിനായിരക്കണക്കിന് പ്രത്യക്ഷമായും പരോക്ഷമായും ധാരാളം തൊഴിലവസരങ്ങൾ ലഭിക്കും. അതോടൊപ്പം സ്റ്റീൽ, ഹെവി എഞ്ചിനീയറിംഗ്, മറൈൻ ഉപകരണങ്ങൾ, ഇലക്ട്രോണിക്‌സ്, അനുബന്ധ ചെറുകിട വ്യവസായങ്ങൾ എന്നിവയ്ക്കും ഈ പദ്ധതിയിലൂടെ വലിയ അവസരം തുറക്കപ്പെടും.
ഇന്ത്യയെ ലോകത്തിലെ മികച്ച 10 കപ്പൽ നിർമ്മാണ രാജ്യങ്ങളിൽ ഒന്നാക്കി മാറ്റാനുള്ള കേന്ദ്ര സർക്കാരിൻ്റെ ലക്ഷ്യങ്ങൾക്കും ഈ പദ്ധതി വലിയ പിന്തുണയേകാൻ സഹായകമാകും. പ്രതിരോധ- വ്യാവസായിക മേഖലകളിൽ ആഭ്യന്തര കപ്പൽ നിർമ്മാണ ശേഷി വർധിപ്പിക്കാനും സ്വയംപര്യാപ്‌തത കൈവരിക്കാനും സാധിക്കും. അതേസമയം ഭൂമി, നിയന്ത്രണ അനുമതികൾ, സാങ്കേതികത, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയപരമായ പിന്തുണ എന്നിവയെ ആശ്രയിച്ചായിരിക്കും പദ്ധതിയുടെ ആരംഭം.