കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളായ അധ്യാപകരുടെ ജാമ്യഹർജിയിൽ തലശ്ശേരി സെഷൻസ് കോടതി മറ്റന്നാൾ വിധി പറയും. വകുപ്പ് മേധാവി ഡോ. റാം, അധ്യാപിക സംഗീത നമ്പ്യാർ എന്നിവർ സമർപ്പിച്ച ജാമ്യാപേക്ഷയാണ് കോടതി ഇന്ന് പരിഗണിച്ചത്.
നിതിൻ രാജിന് അധ്യാപകരിൽ നിന്ന് നിരന്തരമായ ജാതി അധിക്ഷേപവും കടുത്ത മാനസിക പീഡനവും നേരിടേണ്ടി വന്നതായി പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഈ പീഡനങ്ങളാണ് വിദ്യാർത്ഥിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ, നിതിൻ ആത്മഹത്യ ചെയ്ത ദിവസം പ്രിൻസിപ്പാളിന്റെ മുറിയിൽ നടന്ന ചോദ്യം ചെയ്യലിൽ തങ്ങൾ പങ്കെടുത്തിട്ടില്ലെന്നാണ് പ്രതിഭാഗം അഭിഭാഷകർ കോടതിയെ അറിയിച്ചത്.
കഴിഞ്ഞ ഏപ്രിൽ 10-നാണ് നിതിൻ രാജ് കോളേജ് കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തത്. ലോൺ ആപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കങ്ങളാണ് മരണത്തിന് പിന്നിലെന്ന കോളേജ് മാനേജ്‌മെന്റിന്റെ വാദം നിതിൻ്റെ കുടുംബം നേരത്തെ തള്ളിക്കളഞ്ഞിരുന്നു. അധ്യാപകരുടെ മാനസിക പീഡനം മൂലമാണ് തന്റെ മകൻ മരിച്ചതെന്ന ഉറച്ച നിലപാടിലാണ് കുടുംബം. സംഭവത്തെത്തുടർന്ന് കോളേജിലും പുറത്തും വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു.