ഹരാരെ: സിംബാബ്‌വെയിലെ കരിബ തടാകത്തിൽ ബോട്ട് അപകടത്തിൽ 44 പേർ മരിച്ചു. പരിധിയില്‍ കൂടുതല്‍ ആളുകള്‍ ബോട്ടിലുണ്ടായിരുന്നു എന്നാണ് വിവരം.അപകടത്തിൽ 77 പേരെ രക്ഷപ്പെടുത്തി തടാകത്തിലെ ഒരു ചെറിയ ദ്വീപിൽ എത്തിച്ചിട്ടുണ്ട്. ഇവരെ കരയിലെത്തിക്കുന്നതിനായി രക്ഷാപ്രവർത്തന ബോട്ടുകൾ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.
ടിക്കറ്റ് വിൽപ്പനയുടെ കണക്കുപ്രകാരം, ബോട്ടിൽ 114 മുതിർന്ന യാത്രക്കാരും അഞ്ച് ജീവനക്കാരുമുണ്ടായിരുന്നു. ടിക്കറ്റ് എടുക്കേണ്ട പ്രായമെത്താത്ത കുട്ടികൾ ഉൾപ്പെടെ ഇതിലും കൂടുതൽ പേർ ബോട്ടിലുണ്ടായിരുന്നിരിക്കാമെന്ന് അധികൃതർ വ്യക്തമാക്കി. 90 പേരെ മാത്രം ഉൾക്കൊള്ളാൻ ശേഷിയുള്ള ബോട്ടിലാണ് ഇത്രയും പേർ യാത്ര ചെയ്തിരുന്നത്.
സിംബാബ്‌വെയുടെയും അയൽരാജ്യമായ സാംബിയയുടെയും അതിർത്തിയിലാണ് കരിബ തടാകം സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമിത തടാകങ്ങളിലൊന്നായ കരിബ തടാകം സാംബസി നദിയിൽ അണക്കെട്ട് നിർമിച്ചതിനെ തുടർന്നാണ് രൂപപ്പെട്ടത്. 200 കിലോമീറ്ററിലധികം നീളവും ചില ഭാഗങ്ങളിൽ 40 കിലോമീറ്റർ വരെ വീതിയുമുള്ളതാണ് തടാകം.