ഒരുകൂട്ടം യൂട്യൂബ് ചാനലുകൾ തന്നെ മാനസികമായി തകർക്കാൻ ശ്രമിക്കുന്നുവെന്നും തനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദികൾ അവരാണെന്നും വെളിപ്പെടുത്തി മിനിസ്‌ക്രീൻ താരം രേഖാ രതീഷ്. മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനും പരാതി നൽകിക്കൊണ്ട് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം തന്റെ അവസ്ഥ വെളിപ്പെടുത്തിയിരിക്കുന്നത്.കഴിഞ്ഞ കുറച്ചു മാസങ്ങളായി ഒരു കൂട്ടം യൂട്യൂബർമാർ തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് രേഖ പറയുന്നു. മോശം തംബ്നയിലുകളും ക്യാപ്ഷനുകളും നൽകി വീഡിയോകൾ പ്രചരിപ്പിക്കുന്നത് തന്നെ വലിയ മാനസിക സമ്മർദത്തിലാക്കുന്നു. തൊഴിലില്ലാതെ കഴിഞ്ഞ എട്ടു മാസമായി ഫ്‌ളാറ്റിൽ കഴിയുന്ന താൻ മകനുവേണ്ടി ജീവിക്കാൻ ശ്രമിക്കുകയാണെന്നും, എന്നാൽ ഈ ചാനലുകൾ തന്നെ സമാധാനമായി ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും താരം കണ്ണീരോടെ പറയുന്നു.'എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് കാരണം ഈ യൂട്യൂബർമാരാണ്' എന്ന് ലോകത്തെ അറിയിക്കാനാണ് ഈ വീഡിയോ ചെയ്യുന്നതെന്ന് താരം വ്യക്തമാക്കി. തന്നെ മാത്രമല്ല, അഭിനയ രംഗത്തുള്ള മറ്റു പലരെയും ഇത്തരം ചാനലുകൾ ചൂഷണം ചെയ്യുന്നുണ്ടെന്നും രേഖ ആരോപിച്ചു. സൈബർ ആക്രമണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് രേഖ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു.
പരസ്പരം, സസ്‌നേഹം തുടങ്ങിയ ഹിറ്റ് പരമ്പരകളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരത്തിന് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്.