ചെന്നൈ: തമിഴ് ചിത്രമായ 'തുള്ളുവതോ ഇളമൈ'യിലൂടെ ശ്രദ്ധേയനായ നടൻ അഭിനയ് കിങ്ങർ അന്തരിച്ചു. 44 വയസായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗുരുതരമായ കരൾ രോഗത്തിന് ചികിത്സയിലായിരുന്നു. ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. 2002ൽ ധനുഷ് നായകനായി അഭിനയിച്ച 'തുള്ളുവതോ ഇളമൈ' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്.
തമിഴിലും മലയാളത്തിലുമായി 15ലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സിംഗാര ചെന്നൈ, പൊൻ മെഗാലൈ, സൊല്ല സൊല്ല ഇനിക്കും, പലൈവന സൊലൈ തുടങ്ങിയവ ശ്രദ്ധേയ ചിത്രങ്ങളാണ്. ഫഹദ് ഫാസിലിന്റെ ആദ്യ ചിത്രമായ ‘കൈ എത്തും ദൂരത്തി’ൽ കിഷോർ എന്ന കഥാപാത്രമായി അഭിനയ് മലയാള സിനിമയിലും എത്തിയിരുന്നു.ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയായ അഭിനയ് തുപ്പാക്കി, അഞ്ജാൻ എന്നീ ചിത്രങ്ങളിൽ വിദ്യുത് ജംവാലിന് ശബ്ദം നൽകി. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് സാമ്പത്തികമായി ബുദ്ധിമുട്ടിലായ താരത്തിന് സിനിമാ മേഖലയിൽ നിന്ന് സഹായം ലഭിച്ചിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് നടൻ കെ പി വൈ ബാല ഒരു ലക്ഷം രൂപ സാമ്പത്തിക സഹായം നൽകിയത് വാർത്തയായിരുന്നു. കൂടാതെ, ഈ വർഷം ആദ്യം നടൻ ധനുഷും അദ്ദേഹത്തിൻ്റെ ചികിത്സാ ചെലവുകൾക്കായി സംഭാവന നൽകിയതായി റിപ്പോർട്ടുകളുണ്ട്.