ചെന്നൈ: ലഹരിക്കേസില്‍ തെന്നിന്ത്യൻ സിനിമാ താരം ശ്രീകാന്ത് അറസ്റ്റില്‍. ബാറിലെ അടിപിടിക്കേസില്‍ അറസ്റ്റിലായ എഐഎഡിഎംകെ നേതാവില്‍ നിന്നാണ് ശ്രീകാന്ത് ലഹരിമരുന്ന് ഉപയോഗിക്കുന്നതായി വിവിരം ലഭിച്ചത്. നടന്‍ കൊക്കെയ്ന്‍ വാങ്ങി ഉപയോഗിച്ചുവെന്നാണ് സംശയം. താരത്തിന്റെ രക്ത സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു.ശ്രീകാന്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത പൊലീസ് അല്‍പ്പസമയം മുന്‍പാണ് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ചെന്നൈയ്ക്കടുത്തുള്ള നുംഗബാക്കത്തുള്ള ബാറിലാണ് സംഘര്‍ഷമുണ്ടായത്. ഇവിടെ വച്ച് എഐഎഡിഎംകെ പ്രവര്‍ത്തകന്‍ പ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും പലര്‍ക്കും ലഹരി കൈമാറിയെന്നും പൊലീസ് ചോദ്യം ചെയ്യലില്‍ നിന്ന് മനസിലാക്കി.
ഇതിനിടെയാണ് നടന്‍ ശ്രീകാന്തിനും ഇയാള്‍ ലഹരി കൈമാറിയതായി പൊലീസ് മനസിലാക്കിയത്. ഒരു ഗ്രാം കൊക്കെയ്ന്‍ താരം 12000 രൂപയ്ക്കാണ് വാങ്ങിയതെന്നാണ് പ്രസാദ് നല്‍കിയ മൊഴി.
മനസെല്ലാം, ഒരുനാള്‍ കനവ്, ബമ്പര കണ്ണാലെ, മെര്‍ക്കുറി പൂക്കള്‍, നന്‍പന്‍ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. മലയാളത്തില്‍ പൃഥ്വിരാജ് സുകുമാരന്‍ നായകനായ ഹീറോയിലും ഉപ്പുകണ്ടം ബ്രദേഴ്‌സ് 2ലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.