കൊച്ചി: വെള്ളിത്തിരയിലേക്ക് വിസ്മയ മോഹന്‍ലാല്‍. നായികയായാണ് മോഹന്‍ലാലിന്‍റെ മകള്‍ ബിഗ് സ്‌ക്രീനിൽ അഭിനയ അരങ്ങേറ്റം കുറിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് തുടക്കം.തുടക്കം എന്നാണ് സിനിമയുടെ പേര്. 2018 എന്ന ചിത്രത്തിനുശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയാണിത്. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണ് ഇത്.എഴുത്തും ചിത്രരചനയും പാഷനായ വിസ്മയയുടെ പ്രിയപ്പെട്ട ഒന്നാവുകയാണ് ഇനി വെള്ളിത്തിരയും. 'ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്' എന്ന പേരില്‍ വിസ്മയ എഴുതിയ പുസ്തകം പെന്‍ഗ്വിന്‍ ബുക്സ് ആണ് 2021 ല്‍ പ്രസിദ്ധീകരിച്ചത്.
കവിതയും കലയുമൊക്കെ ഉള്ളടക്കമായ പുസ്തകമായിരുന്നു ഇത്. ആമസോണിന്‍റെ 'ബെസ്റ്റ് സെല്ലര്‍' വിഭാഗത്തിലും ഈ പുസ്തകം ഇടം പിടിച്ചിരുന്നു.ആയോധന കലയിലും താല്‍പര്യമുള്ള ആളാണ് വിസ്മയ. മുവൈ തായ് എന്ന പേരിലുള്ള തായ് ആയോധനകല അഭ്യസിച്ചിട്ടുണ്ട് വിസ്മയ. ഇതിന്‍റെ പരിശീലന വീഡിയോകള്‍ വിസ്മയ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുമുണ്ട്. അതേസമയം വിസ്മയയുടെ അരങ്ങേറ്റ ചിത്രം ഏത് ഗണത്തില്‍ പെടുന്നതാണെന്ന് അറിവായിട്ടില്ല. വിസ്മയയുടെ സഹോദരന്‍ പ്രണവ് മോഹന്‍ലാലിന്‍റെ നായകനായുള്ള അരങ്ങേറ്റചിത്രം ആദി എന്ന ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തിലൂടെ ആയിരുന്നു.
'എന്റെ പ്രിയപ്പെട്ട മായക്കുട്ടിക്ക്, എല്ലാ പ്രാർത്ഥനകളും. ഒരു മികച്ച ‘തുടക്കം’ നേരുന്നു', എന്നാണ് ആന്റണി പെരുമ്പാവൂർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. കുഞ്ഞ് വിസ്മയയ്‌ക്കൊപ്പമുള്ള ചിത്രവും ആന്റണി പങ്കുവെച്ചിട്ടുണ്ട്. 'മായക്കുട്ടി ,'തുടക്കം' സിനിമയോടുള്ള ഒരിക്കലും അവസാനിക്കാത്ത പ്രണയത്തിന്റെ ആദ്യ പടിയാകട്ടെ', എന്നാണ് മോഹൻലാൽ പങ്കുവെച്ചത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.