കൊച്ചി: പൊരുതാന്‍ തന്നെയാണ് തീരുമാനമെന്ന് പ്രഖ്യാപിച്ചുകൊണ്ട് നടി ലക്ഷ്മിപ്രിയയ്‌ക്കെതിരെ വീണ്ടും പരാതി നല്‍കി നടി അന്‍സിബ ഹസ്സൻ. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. യൂട്യൂബ് ചാനലിലൂടെ അപകീര്‍ത്തികരമായതും അശ്ലീലവും വ്യാജവുമായ പ്രചാരണങ്ങള്‍ നടത്തിയെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. തന്നെ വ്യക്തിഹത്യ ചെയ്യാന്‍ ശ്വേതാ മേനോനും ലക്ഷ്മിപ്രിയയും ഗൂഢാലോചന നടത്തിയെന്നും അന്‍സിബ പരാതിയില്‍ പറയുന്നു. സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന വീഡിയോയിലെ പരാമര്‍ശങ്ങള്‍ തികച്ചും അശ്ലീലവും ഒരു സ്ത്രീ എന്ന നിലയില്‍ തന്റെ അന്തസിനെയും മര്യാദയെയും തകര്‍ക്കുന്നതും പൊതുസമൂഹ മധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്നതുമാണെന്ന് അന്‍സിബ പറഞ്ഞു.
അന്‍സിബയോടൊപ്പം ആ മുറിയില്‍ ഉണ്ടായിരുന്നത് ആര്? സഹോദരനോ കാമുകനോ? അന്‍സിബ മദ്യപാനി, ബില്ല് കൊടുത്തത് ഞാന്‍. വെല്ലുവിളിക്കുന്നു. അന്‍സിബ കേസ് കൊടുക്കട്ടെ. ഗുരുതര ആരോപണങ്ങളുമായി ലക്ഷ്മിപ്രിയ… എന്ന അടിക്കുറിപ്പോടുകൂടി അത്യന്തം മ്ലേച്ഛമായ വീഡിയോ പ്രചരിപ്പിച്ചതായി കണ്ടെത്തി. അമ്മ സംഘടനയുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലെ വ്യക്തിവൈരാഗ്യം മൂലം ലക്ഷ്മിപ്രിയയും 'അമ്മ' മുന്‍ പ്രസിഡന്റ് ശ്വേതാ മേനോനും ചേര്‍ന്ന് ഗൂഢാലോചന നടത്തി എന്നെ വ്യക്തിഹത്യ ചെയ്യാനും സ്ത്രീത്വത്തെ അധിക്ഷേപിക്കാനുമായി ഇപ്രകാരം വ്യാജമായ കാര്യങ്ങള്‍ കെട്ടിച്ചമച്ച് പ്രചരിപ്പിക്കുന്നതാണ്. രാജിവെച്ച് പോയതിന് ശേഷം ശ്വേതാ മേനോന്‍ തിരുവനന്തപുരത്തുളള ഒരു സോഷ്യല്‍ മീഡിയാ പിആര്‍ ഏജന്‍സിയുമായി ചേര്‍ന്ന് ഇത്തരം വ്യാജ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി നിയമവിരുദ്ധമായ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് കേള്‍ക്കുന്നു. അതിനാല്‍ ആ വിഷയത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണ്': അന്‍സിബ ഹസന്‍ പരാതിയില്‍ പറയുന്നു.
അതേ സമയം കരുതിക്കൂട്ടിയുള്ള വ്യക്തിഹത്യക്കും വേട്ടയാടലുകള്‍ക്കുമെതിരെയും അന്‍സിബ ഹസന്‍ സമൂഹമാധ്യമത്തിൽ പ്രതികരിച്ചിട്ടുണ്ട്. തന്നെ ആദ്യം 'മേത്തച്ചി'യാക്കി, പിന്നെ 'ജിഹാദി'യാക്കി. മതപരിവര്‍ത്തനത്തിന്റെ പേരില്‍ ഒറ്റപ്പെടുത്തി. ജനപ്രതിനിധി മുതല്‍ പലരും ഇതിന് കൂട്ടുനിന്നുവെന്നും അന്‍സിബ പറഞ്ഞു. അതെല്ലാം കഴിഞ്ഞ് ആ ജനപ്രതിനിധിയുടെ മകന്‍ എനിക്ക് 'തളരരുത്' എന്ന് സന്ദേശമയച്ചു. വേട്ടയാടലുകള്‍ക്ക് അവസാനമില്ലെന്നറിയാം. പൊരുതാന്‍ തന്നെയാണ് തീരുമാനം. പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയെന്നും അന്‍സിബ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.