തിരുവനന്തപുരം: ആറന്മുളയിലെ വെള്ളപ്പൊക്ക രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ച വാഹനത്തിന് പിഴ ഈടാക്കിയതുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ മോട്ടോർ വാഹന വകുപ്പ് (എംവിഡി) ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു. ഗതാഗതക്കമ്മീഷണറാണ് ഉത്തരവ് പിൻവലിച്ചത്. വിഷയത്തിൽ ഗതാഗതമന്ത്രി തന്റെ നിലപാട് തിരുത്തുകയും ചെയ്തു.
രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ വാഹനത്തിലെ അനധികൃത ലൈറ്റിനാണ് അടൂരില്‍ വെച്ച് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ 5000 രൂപ പിഴയിട്ടത്. സംഭവം വിവാദമായതിനെത്തുടർന്ന് രണ്ട് ഉദ്യോഗസ്ഥരെ ഗതാഗത മന്ത്രി സസ്പെൻഡ് ചെയ്തിരുന്നു. എന്നാല്‍, ഗതാഗത നിയമലംഘനമുള്ള എല്ലാ വാഹനങ്ങള്‍ക്കും പിഴ ഈടാക്കാന്‍ ആവശ്യപ്പെട്ട് ഓഗസ്റ്റ് നാലിന് സര്‍ക്കുലര്‍ ലഭിച്ചിരുന്നുവെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.തുടർനടപടികൾ തുടരുമെന്ന് മന്ത്രി രാവിലെ നിലപാടെടുത്തെങ്കിലും പിന്നീട് ഉത്തരവ് പിൻവലിക്കുകയായിരുന്നു. അടൂരില്‍ രക്ഷാപ്രവര്‍ത്തനമില്ലെന്നും പിഴയിടുന്ന സമയം തങ്ങള്‍ രക്ഷാപ്രവര്‍ത്തകരാണെന്ന് ആരും പറഞ്ഞിട്ടില്ലെന്നുമാണ് ഉദ്യോഗസ്ഥരുടെ വാദം.