ഗാസയിൽ യുദ്ധം അവസാനിപ്പിക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച 15 ഇന സമാധാന പദ്ധതി തള്ളി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസിനെ പൂർണ്ണമായും നിരായുധീകരിക്കുന്നത് വരെ ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യത്തെ പിൻവലിക്കില്ലെന്ന് നെതന്യാഹു വ്യക്തമാക്കി.
താൻ ഇസ്രയേൽ പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കാലം ഗാസയിലോ വെസ്റ്റ് ബാങ്കിലോ ഒരു തരത്തിലുള്ള സ്വതന്ത്ര പലസ്തീൻ രാഷ്ട്രവും രൂപീകരിക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി അമേരിക്കയുമായി ചർച്ചകൾ തുടരുന്നുണ്ട്. എന്നാൽ അമേരിക്ക മുന്നോട്ടുവെച്ച ചില നിർദേശങ്ങൾ ഇസ്രയേലിന് സ്വീകാര്യമാണെങ്കിലും മറ്റു ചിലത് അംഗീകരിക്കാൻ കഴിയില്ലെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
നേരത്തെ സമാധാന പദ്ധതിയിൽ പോരാളികളുമായി ധാരണയിലെത്തിയതായി ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കരാർ വ്യവസ്ഥകളെ തള്ളിക്കൊണ്ട് ഇസ്രയേൽ പ്രധാനമന്ത്രി രംഗത്തെത്തിയത്.