വംശനാശ ഭീഷണി നേരിടുന്ന 'ലാര്‍ ഗിബ്ബണ്‍' ഇനത്തില്‍പ്പെട്ട കുരങ്ങിനോടൊപ്പമുള്ള നടന്‍ വിക്രമിന്റെ ദൃശ്യങ്ങളില്‍ അന്വേഷണം ഊര്‍ജിതമാക്കി തമിഴ്‌നാട് വനം വകുപ്പ്. വിക്രത്തിന് വനംകുപ്പ് നോട്ടീസ് നല്‍കി. മൂന്ന് ദിവസത്തിനകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം. മണിപ്പുരില്‍ നിന്ന് ഈറോഡ് പെരുന്തുറയിലെ മൃഗ പ്രജനന കേന്ദ്രത്തില്‍ എത്തിച്ച കുരങ്ങാണെന്ന വിവരത്തെ തുടര്‍ന്ന് ഇവിടെ പരിശോധന നടത്തി മൃഗങ്ങളെ എത്തിച്ചതിന്റെ രേഖകള്‍ ഹാജരാക്കാന്‍ ഉടമസ്ഥനോട് ആവശ്യപ്പെട്ടു.
പ്രജനന കേന്ദ്രം ഉടമ ചില രേഖകള്‍ സമര്‍പ്പിച്ചെങ്കിലും മണിപ്പുരിലെ ഉടമയുടെ റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് അടക്കം ലഭിച്ചിട്ടില്ലെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. അതേസമയം കുരങ്ങിനെ ചെന്നൈയില്‍ എത്തിച്ചത് ബിസിനസുകാരനാണെന്നും ഇതില്‍ മൂന്ന് എണ്ണം കേരളത്തില്‍ നിന്നെത്തിച്ചതെന്നുമാണ് നടന്റെ മൊഴി.
ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം. അതേസമയം ഇത് തന്റെ ബന്ധുവിന്റെ കുരങ്ങാണെന്നും, ബന്ധുവിന്റെ ഫാം ഹൗസില്‍ 7 ആഫ്രിക്കന്‍ കാട്ടുപൂച്ചകളും ഉണ്ടെന്നും നടൻ അറിയിച്ചു. വിക്രമിന്റെ മകളുടെ ഭര്‍തൃപിതാവിന്റെ ഉടമസ്ഥതയില്‍ ഈസ്റ്റ് കോസ്റ്റ് റോഡിലുള്ള ഫാം ഹൗസില്‍ വച്ചാണ് നടന്‍ വിഡിയോ ചിത്രീകരിച്ചത്.