മോഹൻലാലിൻറെ പിറന്നാൾ ദിവസമായ മെയ് 21 ന് തിയറ്ററുകളിലേക്ക് എത്താനിരിക്കുന്ന 'ദൃശ്യം 3' ക്ക് അപ്രതീക്ഷിത പ്രതിസന്ധി. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒടിടി റൈറ്റ്സ് വില്‍പ്പനയുമായി ബന്ധപ്പെട്ടു ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ അപ്രതീക്ഷിത തടസം നേരിടുകയാണ്. ദൃശ്യം 3 ന്‍റെ ഒടിടി കരാറില്‍ നിര്‍മ്മാതാക്കള്‍ ഏര്‍പ്പെടുന്നത് താല്‍ക്കാലികമായി വിലക്കിയിരിക്കുകയാണ് ഡൽഹി ഹൈക്കോടതി. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസിനെതിരെ പ്രമുഖ ഒടിടി പ്ലാറ്റ്‍ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോ നല്‍കിയ ഹര്‍ജിയിലാണ് നടപടി.
കേസ് വീണ്ടും പരിഗണിക്കുന്ന മേയ് 15 വരെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതായത് ചിത്രം തിയറ്ററുകളില്‍ എത്തുന്നതിന് ആറ് ദിവസം മുന്‍പ് വരെ വിലക്ക് ഉണ്ടാകും. സോഷ്യല്‍ മീഡിയയിലൂടെ ഈ മാസം ആദ്യം പങ്കുവച്ച പ്രസ്താവനയില്‍ ദൃശ്യം 3 ന്‍റെ എക്സ്ക്ലൂസീവ് ഡിജിറ്റല്‍ അവകാശം തങ്ങള്‍ക്കാണെന്ന് പ്രൈം വീഡിയോ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ അനുമതിയില്ലാതെ ഡിജിറ്റല്‍ റൈറ്റ്സ് സംബന്ധിച്ച മറ്റ് കരാറുകളില്‍ ഏര്‍പ്പെടുന്നത് നിയമനടപടികള്‍ ക്ഷണിച്ചുവരുത്തുമെന്നും കമ്പനി അറിയിച്ചിരുന്നു. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരമാണ് ഡിജിറ്റല്‍ അവകാശം തങ്ങള്‍ സ്വന്തമാക്കിയതെന്നും ഇതിലൂടെ ഈ റൈറ്റ്സ് വില്‍ക്കാനുള്ള അവകാശം നിര്‍മ്മാതാക്കള്‍ക്ക് നഷ്ടപ്പെട്ടിരിക്കുകയാണെന്നും പ്രൈം വീഡിയോ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
ഡിജിറ്റല്‍ റൈറ്റ്സിലെ വിവിധ വിഭാഗങ്ങളായ എസ്‍വിഒഡി, ടിവിഒഡി, എവിഒഡി, എഫ്‍വിഒഡി, ഇഎസ്‍ടി റൈറ്റുകള്‍ തങ്ങള്‍ക്ക് സ്വന്തമാണെന്നും ഇവയുടെ തുടര്‍ന്നുള്ള വില്‍പനയ്ക്ക് ആശിര്‍വാദ് സിനിമാസ് അടക്കം മറ്റാര്‍ക്കും അവകാശമില്ലെന്നും പ്രൈം വീഡിയോ വ്യക്തമാക്കിയിരുന്നു. വസ്തുത ഇതാണെന്നിരിക്കെ മറ്റ് കക്ഷികളുമായി ചേര്‍ന്ന് പുതിയ കരാറുകള്‍ സൃഷ്ടിച്ചാല്‍ അതില്‍ ഉള്‍പ്പെടുന്നവര്‍ക്ക് നഷ്ടം സംഭവിച്ചേക്കാമെന്നും അവര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ കുറിപ്പില്‍ പറഞ്ഞിരുന്നു. ദൃശ്യം 3 ഹിന്ദി പതിപ്പിന്‍റെ നിര്‍മ്മാതാക്കളായ പനോരമ സ്റ്റുഡിയോസ് മലയാളം ഒറിജിനലിന്‍റെ ആഗോള തിയട്രിക്കല്‍, ഡിജിറ്റല്‍ റൈറ്റുകള്‍ വാങ്ങിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.