ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. യുവനടിയെ ഉപദ്രവിച്ചെന്ന് പറയപ്പെടുന്ന കാരവാനിലെത്തിച്ചാണ് അന്വേഷണസംഘം തെളിവെടുപ്പ് നടത്തുക.
യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ കഴിഞ്ഞ ദിവസമാണ് രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വരും ദിവസങ്ങളിലും അന്വേഷണം തുടരുന്നതിനായി തിങ്കളാഴ്ച വരെയാണ് കോടതി പൊലീസ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. എറണാകുളം സിജിഎം കോടതി രഞ്ജിത്തിന്റെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ, അദ്ദേഹം നടത്തിയത് അതീവ ഗുരുതരമായ കുറ്റകൃത്യമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
അതേസമയം, രഞ്ജിത്തിന്റെ മോശം ആരോഗ്യസ്ഥിതി പരിഗണിക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. നട്ടെല്ലിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ വ്യക്തിയാണെന്നുമാണ് പ്രതിഭാഗം കോടതിയെ ബോധിപ്പിച്ചത്.
കഴിഞ്ഞ ജനുവരി 9-ന് ഫോർട്ട് കൊച്ചിയിലെ സിനിമാ ലൊക്കേഷനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവനടിയുടെ പരാതി. രഞ്ജിത്തിനെ കാണാനായി കാരവാനിൽ കയറിയപ്പോൾ അവിടെ വെച്ച് തനിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.