Share this Article
News Malayalam 24x7
രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസ്; വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടാൻ പൊലീസ്
Director Ranjith

സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ അദ്ദേഹത്തെ വീണ്ടും കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകി. കേസ് അന്വേഷണത്തോട് രഞ്ജിത്ത് സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് നീക്കം. രഞ്ജിത്തിന്റെ കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.

നേരത്തെ മൂന്ന് ദിവസം രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. എന്നാൽ ഈ സമയത്ത് അന്വേഷണസംഘത്തോട് അദ്ദേഹം വേണ്ട രീതിയിൽ സഹകരിച്ചില്ലെന്നാണ് പൊലീസ് കോടതിയെ അറിയിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ പരിശോധിച്ച ശേഷം കൂടുതൽ ചോദ്യം ചെയ്യലിനായി രണ്ടു ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഒളിവിൽ പോകാൻ രഞ്ജിത്തിന് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.


കഴിഞ്ഞ ദിവസങ്ങളിൽ രഞ്ജിത്തിന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്ത് പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കൂടാതെ, സംഭവസ്ഥലമായ കാരവാനിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുകയും നടിയുടെയും സിനിമയുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തകരുടെയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.


അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങൾ രഞ്ജിത്ത് നിഷേധിച്ചു. സിനിമയിൽ നടിയുടെ പ്രകടനം മോശമായതിനാൽ പല രംഗങ്ങളും വെട്ടിമാറ്റേണ്ടി വന്നിരുന്നുവെന്നും ഇതിലുള്ള വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നുമാണ് രഞ്ജിത്തിന്റെ വാദം. തിരഞ്ഞെടുപ്പ് സമയത്ത് തന്നെ ജയിലിലാക്കാനാണ് അന്വേഷണസംഘം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.


കസ്റ്റഡി അപേക്ഷയിൽ കോടതി സ്വീകരിക്കുന്ന നിലപാട് ഈ കേസിൽ നിർണ്ണായകമാകും. കസ്റ്റഡി അപേക്ഷ പരിഗണിച്ച ശേഷമായിരിക്കും രഞ്ജിത്തിന്റെ ജാമ്യാപേക്ഷയിൽ കോടതി തീരുമാനമെടുക്കുക.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories