യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ മൂന്നാം ലൈംഗികാതിക്രമ കേസിൽ നിർണ്ണായക നീക്കവുമായി അന്വേഷണസംഘം. കേസിലെ പരാതിക്കാരിയുടെ വൈദ്യപരിശോധന നടപടികൾ പൂർത്തിയാക്കി. വിദേശത്ത് കഴിഞ്ഞിരുന്ന പരാതിക്കാരിയെ നാട്ടിലെത്തിച്ചാണ് പരിശോധന നടത്തിയത്.
വൈദ്യപരിശോധന വൈകുന്നത് കേസിന് ദോഷകരമാകുമെന്ന നിയമോപദേശത്തെ തുടർന്നാണ് പൊലീസ് നടപടി വേഗത്തിലാക്കിയത്. അതീവ രഹസ്യമായാണ് പരിശോധനയുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി. കേസിൽ ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണസംഘം. ഇതിനിടെ, കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കാനാണ് പ്രതിഭാഗം ആലോചിക്കുന്നത്.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ കഴിഞ്ഞിരുന്നുവെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. തമിഴ്‌നാട്-കർണ്ണാടക അതിർത്തിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. രാഹുൽ ഒളിവിൽ പോയിട്ടില്ലെന്നായിരുന്നു നേരത്തെ അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നത്. എന്നാൽ ഈ വാദം തെറ്റാണെന്ന് തെളിയിക്കാനായി പോലീസ് പുതിയ ദൃശ്യങ്ങൾ കോടതിയിൽ ഹാജരാക്കി. രാഹുലിന് ഒളിവിൽ കഴിയാൻ റിസോർട്ട് ബുക്ക് ചെയ്തു നൽകിയ രണ്ട് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടക്കുന്നതോടെ വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ നടപടികളുണ്ടാകുമെന്നാണ് സൂചന.