ഇരുപതാമത് എഷ്യന്‍ ഗെയിംസിന് ജാപ്പാനില്‍ ഇന്ന് കൊടിയേറ്റം. ജപ്പാനിലെ ഐച്ചി-നാഗോയയില്‍ ഉച്ചകഴിഞ്ഞാണ് ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കുക. നാളെ മുതലാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഒക്ടോബര്‍ നാലു വരെയാണ് കായിക മാമാങ്കം നീണ്ടുനില്‍ക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയുടെ പതാകവാഹകരാകുന്നത് കബഡി താരം പവന്‍ ഷെറാവത്തും ഷൂട്ടിംഗ് താരം മനു ഭാക്കറുമാണ്. 45 രാജ്യങ്ങളില്‍ നിന്നായി പതിനൊന്നായിരത്തിലധികം കായികതാരങ്ങള്‍ പങ്കെടുക്കുന്നു. ഇന്ത്യക്കായി കളത്തിലിറങ്ങുന്നത് 503 ഇന്ത്യന്‍ താരങ്ങളാണ്. 43 കായിക ഇനങ്ങളിലായി 490-ലധികം മെഡല്‍ പോരാട്ടങ്ങള്‍ നടക്കും. ഇത്തവണ മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ്,ടെക്‌ബോള്‍ , സര്‍ഫിങ്, പാഡല്‍ തുടങ്ങിയ പുത്തന്‍ കായിക ഇനങ്ങളും അരങ്ങേറുന്നുണ്ട്.