വനിതാ ഏഷ്യാകപ്പ് ഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യയ്ക്ക് കിരീടം. ദുബായിൽ നടന്ന കലാശപ്പോരിൽ 72 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 184 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 20 ഓവറില്‍ 111 ന് പുറത്തായി. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുത്തു. ഓപ്പണർമാരായ സ്മൃതി മന്ഥനയും ഷെഫാലി വർമയും അർധ സെഞ്ചറികൾ നേടി. ഇരുവരും ചേർന്ന് 129 റൺസാണ് പടുത്തുയർത്തിയത്.
ഇന്ത്യയ്ക്കായി ശ്രീചരണി നാലും ദീപ്തി ശർമ മൂന്നും വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ ലങ്കൻ നായിക ചാമരി അത്തപ്പത്തു 36 റൺസുമായി പൊരുതി നോക്കിയെങ്കിലും ഫലം കണ്ടില്ല. ഇന്ത്യൻ വനിതകളുടെ എട്ടാം ഏഷ്യാകപ്പ് കിരീടമാണിത്. ഏഷ്യാകപ്പ് കൂടുതൽ വിജയിച്ച ടീമെന്ന റെക്കോര്‍ഡും ഇതോടെ ഇന്ത്യയുടെ പേരിലായി. 2024 ൽ തങ്ങളെ തോൽപ്പിച്ച് ആദ്യ കിരീടം നേടിയ ശ്രീലങ്കയോടുള്ള പകരം വീട്ടൽ കൂടിയായിരുന്നു ഇന്ത്യയുടേത്.