തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിലെ വേഗറാണിയായി ആദിത്യ അജിയും വേഗരാജാവായി നിവേദ് കൃഷ്ണയും. പെൺകുട്ടികളുടെ 100 മീറ്ററിൽ 12.11 സെക്കൻഡിലാണ് ആദിത്യ അജി ഫിനിഷ് ചെയ്തത്. ആൺകുട്ടികളുടെ 100 മീറ്ററിൽ 10.79 സെക്കൻഡിലാണ് നിവേദ് കൃഷ്ണ ഫിനിഷ് ചെയ്തത്. തിരുനാവായ നാവാമുകുന്ദ സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ആദിത്യ അജി. കഴിഞ്ഞതവണ ജൂനിയര്‍ വിഭാഗത്തില്‍ നിവേദ് സ്വര്‍ണം നേടിയിരുന്നു.
വളരെ സന്തോഷമുണ്ടെന്നും പ്രതീക്ഷിച്ചിരുന്ന മെഡലായിരുന്നുവെന്നും ആദിത്യ അജി പ്രതികരിച്ചു. മതാപിതാക്കള്‍ക്കും പരീശീലകനും ദൈവത്തിനും നന്ദിയെന്ന് ആദിത്യ പറഞ്ഞു. ഒരാഴ്ച മാത്രമായിരുന്നു വര്‍ക്കൗട്ട് ചെയ്തിരുന്നുവെള്ളൂവെന്ന് നിവേദ് പറഞ്ഞു. റെക്കോര്‍ഡ് ലഭിക്കാത്തതില്‍ നിരാശയുണ്ടെന്ന് നിവേദിന്റെ പരിശീലകന്‍ പറഞ്ഞു.
100 മീറ്റര്‍ ഫൈനലില്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആലപ്പുഴയ്ക്കാണ് സ്വര്‍ണം. മീറ്റ് റെക്കോഡോടെ അതുല്‍ കൃഷ്ണ 10.81 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു. 37 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് അതുല്‍ തകര്‍ത്തത്. 1988ല്‍ ജിവി രാജയുടെ രാംകുമാര്‍ നേടിയ റെക്കോഡാണ് അതുല്‍ മറികടന്നത്. ജൂനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ കോഴിക്കോട് ജില്ലയുടെ ദേവനന്ദയാണ് സ്വർണം നേടിയത്. കോഴിക്കോട് ജില്ലയിൽ നിന്നുള്ള സെന്റ് ജോസഫ് HS പുല്ലൂരാംപാറയിലെ വിദ്യാർത്ഥിനിയാണ് ദേവനന്ദ.