ബിർമിങ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ്. ഇന്ത്യ നേടിയ 587 റൺസിന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്‍റെ ഇന്നിങ്സ് 407ൽ അവസാനിച്ചു. ആകാശ് ദീപ് -മുഹമ്മദ് സിറാജ് പേസ് ദ്വയമാണ് ഇംഗ്ലിഷ് ബാറ്റിങ് നിരയെ തകർത്തത്. സിറാജ് ആറും ശേഷിച്ച നാല് വിക്കറ്റ് ആകാശും പിഴുതു. ആറ് ഇംഗ്ലിഷ് ബാറ്റർമാരാണ് സംപൂജ്യരായി കൂടാരം കയറിയത്. സെഞ്ച്വറി നേടി പുറത്താകാതെ നിന്ന ജേമി സ്മിത്താണ് (184*) ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറർ.ആറാം വിക്കറ്റിൽ സ്മിത്തിനൊപ്പം 303 റൺസ് കൂട്ടിച്ചേർത്ത ഹാരി ബ്രൂക്കിനെ പുറത്താക്കി ആകാശ് ദീപാണ് ഇന്ത്യക്ക് നിർണായക ബ്രേക്‌ത്രൂ സമ്മാനിച്ചത്.
234 പന്തിൽ 158 റൺസ് ബ്രൂക്ക് ആകാശിന്‍റെ പന്തിൽ ബൗൾഡായി. ഇന്ത്യൻ പേസർമാർക്കു മുമ്പിൽ പിടിച്ചുനിൽക്കാനാകാതെ തകർന്ന ഇംഗ്ലിഷ് ബാറ്റിങ് നിരയെ ബ്രൂക്കും ജേമി സ്മിത്തും ചേർന്ന് കരകയറ്റുകയായിരുന്നു. ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 587 റൺസാണ് നേടിയത്. ഇരട്ട ശതകം നേടിയ നായകൻ ശുഭ്മൻ ഗില്ലിന്‍റെ ബാറ്റിങ് മികവിലാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ വമ്പൻ സ്കോർ കുറിച്ചത്. 587 റൺസിൽ സന്ദർശകർ ഓൾ ഔട്ടായപ്പോൾ 269ഉം പിറന്നത് ഗില്ലിന്റെ ബാറ്റിൽനിന്ന്. രവീന്ദ്ര ജദേജ 89 റൺസും യശസ്വി ജയ്സ്വാൾ 87 റൺസും നേടി. വാഷിങ്ടൺ സുന്ദർ (42), കരുൺ നായർ (31) എന്നിവരാണ് മറ്റ് പ്രധാന സ്കോറർമാർ.