Share this Article
Union Budget
നീണ്ട പതിനെട്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരുവിന് ഐപിഎല്‍ കിരീടം
Royal Challengers Bangalore

നീണ്ട പതിനെട്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരുവിന് ഐപിഎല്‍ കിരീടം. നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ പഞ്ചാബിനെ ആറ് റണ്‍സിനാണ് ബംഗളുരു തകര്‍ത്തത്. കിരീട നേട്ടത്തോടെ വിരാട് കോഹ്ലിയുടെ പതിനെട്ട് വര്‍ഷത്തെ കാത്തിരിപ്പിനും വിരാമമായി.


പതിനെട്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ബംഗളുരുവിനും വിരാട് കോഹ്ലിക്കും അഭിമാന കിരീടം. ഫൈനല്‍ പോരാട്ടത്തില്‍ പഞ്ചാബിനെ ആറ് റണ്‍സിന് തകര്‍ത്താണ് ഐപിഎല്ലിലെ കന്നിക്കീരിടം റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരു സ്വന്തമാക്കിയത്. ആവേശം വാനോളമുയര്‍ന്ന അഹമ്മദാബാദിലെ സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ പഞ്ചാബ് ബംഗളുരുവിനെ ബാറ്റിങ്ങിനയച്ചു. നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ ആര്‍സിബി 190 റണ്‍സാണെടുത്തത്. 

35 പന്തില്‍ 43 റണ്‍സ് നേടിയ കോഹ്ലി, 26 റണ്‍സുമായി രജത് പാട്ടീദാര്‍, 24 റണ്‍സുമായി മായങ്ക് അഗര്‍വാള്‍ , 24 റണ്‍സുമായി ജിതേഷ് ശര്‍മ, 25 റണ്‍സുമായി ലിയാം ലിവിങ്സ്റ്റണ്‍ എന്നിവരുടെ കരുത്തിലാണ് ബംഗളുരു മികച്ച സ്‌കോറുയര്‍ത്തിയത്. 191 റണ്‍സ് വിജയ ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് 184 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.  

പഞ്ചാബിനായി 30 പന്തില്‍ 61 റണ്‍സ് നേടിയ ശശാങ്ക് സിംഗ് അവസാനം വരെ പൊരുതി. ജോഷ് ഇന്‍ഗ്ലിസ് 39 റണ്‍സ് നേടിയപ്പോള്‍ നായകന്‍ ശ്രേയസ് അയ്യര്‍ നിരാശപ്പെടുത്തി. ബംഗളുരുവിനായി ക്രുനാല്‍ പാണ്ഡ്യയും ഭുവനേശ്വര്‍ കുമാറും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഐപിഎല്ലില്‍ കളിച്ച നാലാമത്തെ ഫൈനലിലാണ് ആര്‍സിബിയുടെ കിരീട നേട്ടം. കിരീടത്തിനായുള്ള പഞ്ചാബിന്റെ കാത്തിരിപ്പ് ഇനിയും തുടരും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories