തിരുവനന്തപുരം: ഇന്ത്യയ്‌ക്കെതിരായ മൂന്നാം വനിതാ ടി20യിലും ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടിയ ഇന്ത്യയുടെ തീരുമാനം ശരി എന്ന് തെളിയിക്കുന്നതായിരുന്നു തുടക്കത്തിൽ ഗ്രീൻഫീൽഡിൽ ഇന്ത്യയുടെ ബൗളിംഗ്. രേണുക സിംഗ് നാല് വിക്കറ്റും ദീപ്തി ശർമ്മ മൂന്ന് വിക്കറ്റും നേടി ശ്രീലങ്കൻ വനിതകളെ പിടിച്ചുകെട്ടി. ഇതോടെ ഇന്ത്യയ്ക്ക് വിജയലക്ഷ്യം 113 റൺസ് ആയി. ശ്രീലങ്കൻ നിരയിൽ രണ്ടക്കം കടന്നത് നാല് പേരാണ്. 27 റൺസുമായി ഇമേശയും 25 റൺസുമായി ഹസിനി പെരൈരയും 20 റൺസുമായി കവിതയും ആണ് ശ്രീലങ്കൻ നിരയിൽ അല്പമെങ്കിലും പിടിച്ചുനിന്നത് .
അഞ്ചാം ഓവറിലാണ് ലങ്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. ലങ്കന്‍ ക്യാപ്റ്റന്‍ ചമാരി അത്തപ്പത്തുവിനെ ദീപ്തി പുറത്താക്കുകയായിരുന്നു. ഹര്‍മന്‍പ്രീത് കൗറിന് ക്യാച്ച്. പവര്‍ പ്ലേയുടെ അവസാന ഓവറില്‍ രേണുക രണ്ട് വിക്കറ്റുകള്‍ നേടി. ഹര്‍ഷിത സമരവിക്രമ (2), ഹസിനി പെരേര (25) എന്നിവരെയാണ് രേണുക പുറത്താക്കിയത്. തുടര്‍ന്ന് നിലക്ഷിക സില്‍വ (4) കൂടി മടങ്ങിയതോടെ നാലിന് 45 എന്ന നിലയിലായി ലങ്ക. പിന്നീട് ദുലനി - കവിഷ ദില്‍ഹാരി സഖ്യം 40 റണ്‍സ് കൂട്ടിചേര്‍ത്തു.കവിഷയെ പുറത്താക്കി ദീപ്തിയാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ദുലാനിയെ രേണുകയും തിരിച്ചയച്ചു. തുടര്‍ന്ന് കൗഷിനി നുത്യാഗന (പുറത്താവാതെ 19) കൂട്ടിചേര്‍ത്ത റണ്‍സാണ് ലങ്കയെ 100 കടത്തിയത്. മല്‍ഷ ഷെഹാനിയാണ് പുറത്തായ മറ്റൊരു താരം. മല്‍കി മദാര (1) പുറത്താവാതെ നിന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം.