മുംബൈ: ട്വന്റി 20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 161 റൺസെടുത്തു. 162 റൺസാണ് യുഎസിന്റെ വിജയലക്ഷ്യം. വിക്കറ്റുകൾ വീഴുന്നതിനിടയിലും പിടിച്ചു നിന്ന നായകൻ സൂര്യകുമാർ യാദവിന്റെ ഒറ്റയാൾ പോരാട്ടമാണ് ഇന്ത്യയെ പിടിച്ചുനിർത്തിയത്. 84 റൺസോടെ പുറത്താകാതെ നിന്ന യാദവ് ഇന്ത്യയെ വലിയ തകർച്ചയിൽ നിന്ന് രക്ഷിച്ചു.49 പന്തിൽ 10 ഫോറും നാല് സിക്സും ഉൾപ്പെടെയാണ് സൂര്യയുടെ 84 റൺസ്.
തുടക്കം മുതൽ തിരിച്ചടി നേരിട്ട ഇന്ത്യയെ യുഎസ് ബൗളർമാർ കാര്യമായി പരീക്ഷിച്ചു. രണ്ടാം ഓവറിൽ നേരിട്ട ആദ്യ പന്തിൽ തന്നെ അഭിഷേക് ശർമ (0) പുറത്ത്. തുടർന്ന് ഇഷാൻ കിഷനും തിലക് വർമയും ചേർന്ന് സ്‌കോർ മുന്നോട്ടുകൊണ്ടുപോയെങ്കിലും വാൻ ഷാൽക്വിക്ക് ഇന്ത്യയെ വിറപ്പിച്ചു. ഷാൽക്വിക്കിന്റെ പന്തിൽതന്നെ തിലക് വർമയും ശിവം ദുബെയും മടങ്ങി. പിന്നാലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവും റിങ്കു സിങ്ങും ചേർന്നെങ്കിലും 12-ാം ഓവറിൽ റിങ്കു സിങ്ങും വീണതോടെ ഇന്ത്യ പരുങ്ങലിലായി. ഹാർദിക്കിനും പിടിച്ചുനിൽക്കാനായില്ല.