കേപ് ടൗൺ: ദക്ഷിണാഫ്രിക്കൻ ദേശീയ ഫുട്ബോൾ ടീമിലെയും മാമലോഡി സൺഡൗൺസ് ക്ലബ്ബിലെയും പ്രമുഖ മിഡ്‌ഫീൽഡർ ജെയ്ഡൻ ആഡംസ് അന്തരിച്ചു. 25 വയസ്സായിരുന്നു. 2026 ഫിഫ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കായി മിന്നും പ്രകടനം കാഴ്ചവെച്ച് ആഴ്ചകൾക്ക് ശേഷമാണ് താരത്തിന്റെ അപ്രതീക്ഷിത വിയോഗം.
ലോകകപ്പിൽ ചരിത്രത്തിലാദ്യമായി ദക്ഷിണാഫ്രിക്ക നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടിയപ്പോൾ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും ജെയ്ഡൻ ബൂട്ട് കെട്ടിയിരുന്നു. റൗണ്ട് ഓഫ് 32-ൽ സഹ-ആതിഥേയരായ കാനഡയോട് തോറ്റാണ് ദക്ഷിണാഫ്രിക്ക പുറത്തായത്.ലോകകപ്പിൽ ദക്ഷിണാഫ്രിക്കയുടെ ആദ്യ രണ്ട് മത്സരങ്ങളിലും ആഡംസ് ആദ്യ ഇലവനിൽ ഇടംപിടിച്ചിരുന്നു. മെക്സിക്കോയ്ക്കെതിരായ മത്സരത്തിൽ ഒരു മണിക്കൂറോളം കളിച്ച താരം, ചെക്ക് റിപ്പബ്ലിക്കിനെതിരായ മത്സരത്തിന്റെ ആദ്യ പകുതിയിലും മധ്യനിരയിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.
മരണവാർത്ത പുറത്തുവരുന്നതിന് 24 മണിക്കൂർ മുമ്പ് കാമുകിക്കൊപ്പമുള്ള ചിത്രം താരം ഇൻസ്റ്റഗ്രാമിൽ വീണ്ടും പങ്കുവച്ചിരുന്നു.
ശനിയാഴ്ച രാവിലെ കേപ് ടൗണിലെ ഷോട്ഷെക്ലൂഫിലുള്ള ഒരു വീട്ടിനുള്ളിൽ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് കേപ് ടൗൺ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണകാരണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.ലോകകപ്പിലെ ഗ്രൂപ്പ് എ മത്സരത്തിൽ ചെക് റിപ്പബ്ലിക്കിനെതിരെ ഇറങ്ങുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപാണ് തന്റെ മുത്തശ്ശി മരിച്ച വിവരം ജെയ്ഡൻ അറിയുന്നത്. എന്നാൽ ആ വ്യക്തിപരമായ ദുഃഖത്തിനിടയിലും രാജ്യത്തിനായി താരം അന്ന് കളത്തിലിറങ്ങിയിരുന്നു.
2022-ൽ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച ജെയ്ഡൻ, സ്റ്റെല്ലൻബോഷ് എഫ്സിയിലൂടെയാണ് കരിയർ ആരംഭിച്ചത്. പിന്നീട് 2025 ജനുവരിയിൽ പ്രമുഖ ക്ലബ്ബായ മാമലോഡി സൺഡൗൺസിലേക്ക് മാറി.
അവിടെ ലീഗ് കിരീടവും ആഫ്രിക്കൻ ചാമ്പ്യൻസ് ലീഗ് കിരീടവും നേടി. 2023 ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് സെമി ഫൈനലിൽ എത്തിയ ദക്ഷിണാഫ്രിക്കൻ ടീമിലും അംഗമായിരുന്നു.