അഹമ്മദാബാദ്: ആവേശമുയർത്തുന്ന ഐപിഎല്‍ ഫൈനലിൽ പഞ്ചാബിന് 191 റണ്‍സ് വിജയലക്ഷ്യം നൽകി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ആദ്യം ബാറ്റുചെയ്ത ബെംഗളൂരു നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തു. പ്രതീക്ഷിച്ച പോലെ സൂപ്പര്‍താരം വിരാട് കോലിയാണ്(43) ടീമിന്റെ ടോപ്‌സ്‌കോറര്‍. ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും മധ്യഓവറുകളില്‍ റണ്‍സ് കണ്ടെത്താനാവാതെ വന്നതോടെ ആർസിബി 200 നു താഴെ സ്‌കോറിയിലെത്തി.. 35 പന്തുകൾ നേരിട്ട കോലി മൂന്നു ഫോറുകൾ സഹിതമാണ് 43 റൺസെടുത്തത്.
ഫിൽ സോൾട്ട് (ഒൻപതു പന്തിൽ 16), മായങ്ക് അഗർവാൾ (18 പന്തിൽ 24), ക്യാപ്റ്റൻ രജത് പാട്ടിദാർ (16 പന്തിൽ 26), ലിയാം ലിവിങ്സ്റ്റൻ (15 പന്തിൽ 25), ജിതേഷ് ശർമ (10 പന്തിൽ 24), റൊമാരിയോ ഷെപ്പേഡ് (ഒൻപതു പന്തിൽ 17) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. അവസാന ഓവറിൽ പ്രതീക്ഷിച്ച രീതിയിൽ റൺനിരക്കുയർത്താനാകാതെ പോയ ആർസിബി നിരയിൽ, ക്രുനാൽ പാണ്ഡ്യ അഞ്ച് പന്തിൽ നാലു റൺസെടുത്തും ഭുവനേശ്വർ കുമാർ രണ്ടു പന്തിൽ ഒരു റണ്ണെടുത്തും പുറത്തായി. യഷ് ദയാൽ ഒരു പന്തിൽ ഒരു റണ്ണോടെ പുറത്താകാതെ നിന്നു.