ദേശീയ പുരസ്കാര ജേതാവും പ്രമുഖ ഛായാഗ്രാഹകനും സംവിധായകനുമായ ആർ. ചേഴിയൻ ചെന്നൈയിൽ അന്തരിച്ചു. വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം.അർബുദ ബാധയെ തുടർന്ന് താരമണിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ വിയോഗം തമിഴ് ചലച്ചിത്രലോകത്തെയാകെ ദുഃഖത്തിലാഴ്ത്തി. നിരവധി അഭിനേതാക്കളും സംവിധായകരും ചലച്ചിത്ര പ്രവർത്തകരും സഹപ്രവർത്തകരും സാമൂഹിക മാധ്യമങ്ങളിലൂടെ അനുശോചനം രേഖപ്പെടുത്തി.
'കല്ലൂരി', 'തെൻമേർക്കു പരുവക്കാറ്റ്', 'പരദേശി', 'ജോക്കർ' തുടങ്ങിയ നിരൂപക പ്രശംസ നേടിയ ചിത്രങ്ങളുടെ ഛായാഗ്രഹണത്തിലൂടെ തമിഴ് സിനിമയിലെ ശ്രദ്ധേയരായ ഛായാഗ്രാഹകരിൽ ഒരാളായി ചേഴിയൻ മാറിയിരുന്നു.ഛായാഗ്രാഹകൻ എന്നതിലുപരി സംവിധായകൻ, എഴുത്തുകാരൻ, ഗാനരചയിതാവ് എന്നീ നിലകളിലും ചേഴിയൻ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.