കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ പുതിയ തമിഴ് കോമഡി-മിസ്റ്ററി ത്രില്ലർ ചിത്രമായ 'യോളോ' ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിംഗ് ആരംഭിച്ചു. കോമഡി, പ്രണയം, സസ്പെൻസ് എന്നിവ സമന്വയിപ്പിച്ച 'യോളോ' അസാധാരണമായ ഒരു സാഹചര്യത്തിൽ ആരംഭിക്കുന്ന കൗതുകകരമായ കഥയാണ് പറയുന്നത്.
ഒരിക്കലും കണ്ടിട്ടില്ലാത്ത ദീക്ഷിത എന്ന യുവതിയുമായി താൻ ദുരൂഹ സാഹചര്യത്തിൽ വിവാഹിതനായതായി ശിവ മനസ്സിലാക്കുന്നു. ഈ അപ്രതീക്ഷിത വിവാഹത്തിന്റെ രഹസ്യം തേടിയുള്ള അവരുടെ യാത്ര, യുക്തിക്ക് അതീതമായ ഒരു ഭയാനകമായ ദുരൂഹതയിലേക്കാണ് അവരെ നയിക്കുന്നത്. നർമ്മവും പ്രണയവും നിറഞ്ഞ യാത്രയായി തുടങ്ങുന്ന കഥ പിന്നീട് അപ്രതീക്ഷിത വഴിത്തിരിവുകളും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും നിറഞ്ഞ സസ്പെൻസ് സാഹസികതയായി മാറുന്നു.
ലളിതമായ വിനോദവും പ്രണയവും മിസ്റ്ററിയും സമന്വയിപ്പിക്കുന്ന ഈ ചിത്രം പ്രേക്ഷകർക്ക് വ്യത്യസ്തമായ സിനിമാനുഭവം സമ്മാനിക്കുന്നു. വ്യത്യസ്തമായ കഥയും ശ്രദ്ധേയമായ പ്രകടനങ്ങളും സസ്പെൻസ് നിറഞ്ഞ അവതരണവും കൊണ്ട് 'യോളോ' അവസാന നിമിഷം വരെ പ്രേക്ഷകരെ ആകാംക്ഷയോടെ പിടിച്ചിരുത്തുന്നു.
ചിത്രത്തിന്റെ ഡിജിറ്റൽ വിതരണം നിർമൽ ബേബി വർഗീസിന്റെ നേതൃത്വത്തിലുള്ള കാസബ്ലാങ്ക ഫിലിം ഫാക്ടറിയാണ് നിർവഹിക്കുന്നത്. മികച്ച പ്രാദേശിക സിനിമകളെ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകളിലെത്തിക്കാനുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ റിലീസ്. 'യോളോ' ഉടൻ തന്നെ മറ്റ് ഒടിടി പ്ലാറ്റ്ഫോമുകളിലും ലഭ്യമാകുമെന്ന് നിർമൽ ബേബി വർഗീസ് അറിയിച്ചു.
എം ആർ മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ മഹേഷ് സെൽവരാജ് നിർമ്മിച്ച ചിത്രത്തിന്റെ സംവിധായകൻ എസ്. സാം ആണ്. ദേവ് കെ, ദേവിക സതീഷ്, ആകാശ് പ്രേംകുമാർ, ബഡാവ ഗോപി, പ്രവീൺ കണ്ണനൂർ, നിധി പ്രദീപ്, ഗിരി ദ്വാരകിഷ്, വി. ജെ. നിക്കി, സ്നൂക്കി ഡൂക്കി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.