ന്യൂഡൽഹി: 72–ാമത് ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന് വൈകിട്ട് 5:30ന്. ഡൽഹിയിലാണ് പ്രഖ്യാപനം. ഇത്തവണ പ്രതീക്ഷയോടെയാണ് മലയാള സിനിമയും പുരസ്‌കാര പ്രഖ്യാപനത്തെ ഉറ്റുനോക്കുന്നത്. ഇക്കുറി മലയാളത്തിൽ നിന്ന് ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ്, കിഷ്കിന്ധ കാണ്ഡം എന്നിവയാണ് ജൂറിയിൽ എത്തിയിരിക്കുന്ന പ്രധാന ചിത്രങ്ങൾ.
ഭ്രമയുഗത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം ഒരിക്കൽ കൂടി മമ്മൂട്ടിക്ക് ലഭിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. കൊടുമൺ പോറ്റിയായും ചാത്തനായും മമ്മൂട്ടി പകർന്നാടിയപ്പോൾ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു. മികച്ച നടനുള്ള ദേശീയ പുരസ്കാരം മൂന്നു തവണ സ്വന്തമാക്കിയിട്ടുണ്ട്. മതിലുകൾ, ഒരു വടക്കൻ വീരഗാഥ (1989), പൊന്തൻമാട, വിധേയൻ (1993), ഡോ. ബാബാസാഹേബ് അംബേദ്കർ (1998) എന്നിവയിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് ദേശീയ പുരസ്‌കാരങ്ങൾ ലഭിച്ചത്.
11 അംഗ ജൂറിയുടെ വിവിധ ഇന്ത്യൻ ഭാഷാ ചിത്രങ്ങളുടെ അവാർഡ് നിർണയം നേരത്തെ തന്നെ പൂർത്തിയായിട്ടുണ്ട്. സംവിധായകൻ ജയരാജാണ് അവാർഡ് നിർണയ ജൂറി ചെയർമാൻ. 2024-ൽ സെൻസർ ചെയ്‌ത ചിത്രങ്ങൾ 72-ാം ദേശീയ ചലച്ചിത്ര അവാർഡിനായി പരിഗണിക്കുന്നത്.