പാലരുവി എക്സ്പ്രസ്സിൽ യാത്ര ചെയ്യുകയായിരുന്ന ആറു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ കൊല്ലം ആയത്തിൽ സ്വദേശി സാനിഷ് (43) അറസ്റ്റിലായി. കേരളത്തിലേക്ക് തീർത്ഥാടനത്തിന് എത്തിയ തമിഴ് കുടുംബത്തിലെ കുട്ടിയാണ് അതിക്രമത്തിനിരയായത്.
തെങ്കാശിയിൽ നിന്ന് എടത്വ പള്ളിയിലേക്ക് പോയി മടങ്ങി വരുന്ന വഴിയാണ് സംഭവം നടന്നത്. കൊല്ലത്തുനിന്നും ചെങ്കോട്ടയ്ക്ക് പോകുകയായിരുന്ന ട്രെയിനിലെ ജനറൽ കമ്പാർട്ട്മെന്റിൽ മുത്തച്ഛനോടൊപ്പം ഉറങ്ങുകയായിരുന്നു കുട്ടി. പുലർച്ചെയോടെ മുത്തച്ഛന്റെ അരികിൽ നിന്നും കുട്ടിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
ട്രെയിനിലെ മറ്റൊരു വനിതാ യാത്രക്കാരി കുട്ടി കരയുന്നത് ശ്രദ്ധിക്കുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് പുനലൂർ റെയിൽവേ പൊലീസും പുനലൂർ പൊലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സാനിഷ് മുൻപ് ഒരു വധശ്രമക്കേസിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്സോ വകുപ്പുകൾ ചുമത്തി പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.