Share this Article
News Malayalam 24x7
കൊലപാതകം തെളിഞ്ഞു,കുഞ്ഞിനെ കടൽ ഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ അമ്മ കുറ്റക്കാരി
Mother Saranya Convicted in Kannur Child Murder Case

കണ്ണൂർ തയ്യിൽ കടൽപ്പുറത്ത് ഒന്നര വയസ്സുകാരനെ കടൽഭിത്തിയിലെ പാറക്കൂട്ടത്തിലേക്ക് എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ അമ്മ ശരണ്യ കുറ്റക്കാരിയെന്ന് തളിപ്പറമ്പ് സെഷൻസ് കോടതി വിധിച്ചു. 2020 ഫെബ്രുവരി 17-ന് നടന്ന നാടിനെ നടുക്കിയ ഈ സംഭവത്തിൽ, ശരണ്യയുടെ കൊലക്കുറ്റം തെളിഞ്ഞതായി കോടതി നിരീക്ഷിച്ചു. അതേസമയം, കേസിലെ രണ്ടാം പ്രതിയും ശരണ്യയുടെ സുഹൃത്തുമായ വാരയന്നൂർ സ്വദേശി നിതിനെ കോടതി വെറുതെ വിട്ടു.

തന്റെ സുഹൃത്തായ നിതിനോടൊപ്പം ജീവിക്കുന്നതിന് ഒന്നര വയസ്സുകാരനായ മകൻ വിയാൻ ഒരു തടസ്സമാകുമെന്ന് കരുതിയാണ് ശരണ്യ ഈ ക്രൂരകൃത്യം ചെയ്തത്. സംഭവദിവസം പുലർച്ചെ കുഞ്ഞിനെ കടൽത്തീരത്തെത്തിച്ച് പാറക്കൂട്ടത്തിലേക്ക് എറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം, തന്നിൽ നിന്ന് അകന്നു കഴിയുകയായിരുന്ന ഭർത്താവ് പ്രണവിനെ കേസിൽ കുടുക്കാൻ ശരണ്യ ബോധപൂർവ്വം പദ്ധതിയിട്ടിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി.


കേസിൽ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിതിനെ കോടതി വെറുതെ വിട്ടത്. സംഭവത്തിന് തലേദിവസം മുതൽ പിറ്റേന്ന് രാത്രി 11 മണി വരെ ശരണ്യയും നിതിനും തമ്മിൽ ഫോൺ കോളുകളോ സന്ദേശങ്ങളോ കൈമാറിയിട്ടില്ലെന്ന് കോടതി കണ്ടെത്തി. ഇരുവരും തമ്മിൽ ഗൂഢാലോചന നടന്നതിന് കൃത്യമായ തെളിവുകൾ ശേഖരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ലെന്നും കോടതി വിമർശിച്ചു. സാഹചര്യ തെളിവുകളുടെ അഭാവമാണ് നിതിനെ കുറ്റവിമുക്തനാക്കാൻ കാരണമായത്.


ശരണ്യയുടെ വസ്ത്രത്തിൽ കണ്ടെത്തിയ ഉപ്പിന്റെ അംശമാണ് കേസിൽ നിർണ്ണായകമായ തെളിവായത്. കടൽഭിത്തിയിൽ പോയിട്ടില്ലെന്ന് വാദിച്ച ശരണ്യയ്ക്ക് വസ്ത്രത്തിൽ ഉപ്പിന്റെ അംശം വന്നതിനെക്കുറിച്ച് കൃത്യമായ മറുപടി നൽകാൻ സാധിച്ചില്ല. വിചാരണാ വേളയിൽ 47 സാക്ഷികളെയാണ് പ്രോസിക്യൂഷൻ വിസ്തരിച്ചത്. ദീർഘനാൾ നീണ്ടുനിന്ന വിചാരണക്കൊടുവിലാണ് ഇപ്പോൾ തളിപ്പറമ്പ് സെഷൻസ് കോടതി ഈ കേസിൽ വിധി പ്രസ്താവിച്ചിരിക്കുന്നത്. ശിക്ഷാവിധി പിന്നീട് പ്രഖ്യാപിക്കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories