Share this Article
News Malayalam 24x7
ഇന്ത്യന്‍ ഷൂട്ടിങ് ഇതിഹാസം ജസ്പാല്‍ റാണ അന്തരിച്ചു
Legendary Indian Shooter and National Coach Jaspal Rana Passes Away

ഇന്ത്യൻ ഷൂട്ടിംഗ് രംഗത്തെ സമാനതകളില്ലാത്ത ഇതിഹാസ താരം ജസ്പാൽ റാണ (49) അന്തരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഡൽഹി സാകേതിലെ മാക്സ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെയായിരുന്നു അന്ത്യം.

മ്യൂണിക്കിൽ നടന്ന ഐ.എസ്.എസ്.എഫ് ലോകകപ്പിൽ പങ്കെടുത്തു മടങ്ങവെ അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു. തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഹൃദയത്തിലെ തടസ്സം നീക്കുന്നതിനായി സ്റ്റെന്റ് സ്ഥാപിക്കുകയും ചെയ്തു. ആദ്യ ഘട്ടത്തിൽ നില തൃപ്തികരമായിരുന്നെങ്കിലും പിന്നീട് പെട്ടെന്ന് വഷളാകുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.


തൊണ്ണൂറുകളിൽ ഇന്ത്യൻ ഷൂട്ടിംഗ് കായികരംഗത്തെ ജനപ്രിയമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് ജസ്പാൽ റാണ. ഏഷ്യൻ ഗെയിംസിൽ നാല് സ്വർണമടക്കം എട്ട് മെഡലുകളും, കോമൺവെൽത്ത് ഗെയിംസിൽ ഒൻപത് സ്വർണമടക്കം പതിനഞ്ച് മെഡലുകളും അദ്ദേഹം രാജ്യത്തിനായി നേടിയിട്ടുണ്ട്. 2006 ദോഹ ഏഷ്യൻ ഗെയിംസിൽ 25 മീറ്റർ സെന്റർ ഫയർ പിസ്റ്റൾ വിഭാഗത്തിൽ 590 പോയിന്റോടെ ലോക റെക്കോർഡിനൊപ്പം എത്തിയ നേട്ടവും അദ്ദേഹത്തിന് സ്വന്തമാണ്. കായികരംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ച് രാജ്യം അദ്ദേഹത്തെ പത്മശ്രീ, അർജുന പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്.


മത്സരരംഗത്തു നിന്നും വിരമിച്ച ശേഷം 2012 മുതൽ അദ്ദേഹം പരിശീലകനായി സജീവമായി തുടർന്നു. 2024-ലെ പാരിസ് ഒളിമ്പിക്സിൽ രണ്ട് വെങ്കല മെഡലുകൾ നേടി ചരിത്രം കുറിച്ച മനു ഭാക്കറിന്റെ പരിശീലകൻ ജസ്പാൽ റാണയായിരുന്നു. സൗരഭ് ചൗധരി, അനീഷ് ഭൻവാല, ചിങ്കി യാദവ് തുടങ്ങി നിരവധി അന്താരാഷ്ട്ര ഷൂട്ടർമാർ അദ്ദേഹത്തിന് കീഴിൽ വളർന്നുവന്നവരാണ്. 2025 ഫെബ്രുവരിയിൽ നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ (NRAI) അദ്ദേഹത്തെ 25 മീറ്റർ പിസ്റ്റൾ വിഭാഗത്തിന്റെ ഹൈപെർഫോമൻസ് കോച്ചായി നിയമിച്ചിരുന്നു. ജസ്പാൽ റാണയുടെ വിയോഗം ഇന്ത്യൻ കായിക ലോകത്തിന് വലിയ നഷ്ടമാണ് വരുത്തിവെച്ചിരിക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories