ഐഎസ്എൽ ഭീമന്മാരായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് കനത്ത തിരിച്ചടി. 2026-27 വർഷത്തേക്കുള്ള ക്ലബ്ബ് ലൈസൻസ് അപേക്ഷ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) നിരസിച്ചു. ബ്ലാസ്റ്റേഴ്‌സിന് പുറമെ ഇന്ത്യൻ ഫുട്ബോളിലെ മറ്റ് ആറ് പ്രമുഖ ക്ലബ്ബുകളുടെയും ലൈസൻസ് അപേക്ഷ ഫെഡറേഷൻ തള്ളിയിട്ടുണ്ട്.
മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്, ഒഡീഷ എഫ്സി, ചെന്നൈയിൻ എഫ്സി, മുഹമ്മദൻ സ്പോർട്ടിങ് ക്ലബ്ബ്, ഇന്റർ കാശി സ്പോർട്ടിങ് ക്ലബ്ബ്, ഡൽഹി എഫ്സി എന്നീ ക്ലബ്ബുകളുടെ ലൈസൻസ് അപേക്ഷകളാണ് ആദ്യഘട്ടത്തിൽ നിരസിക്കപ്പെട്ടത്. എ.ഐ.എഫ്.എഫിന്റെ ക്ലബ്ബ് ലൈസൻസിങ് കമ്മിറ്റി നടത്തിയ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് ഈ നടപടി.
ക്ലബ്ബുകൾക്ക് ആവശ്യമായ സാമ്പത്തിക, നിയമ, ഇൻഫ്രാസ്ട്രക്ചർ മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിക്കാൻ കഴിയാത്തതാണ് ലൈസൻസ് അപേക്ഷകൾ തള്ളാൻ കാരണമായത്. ദേശീയ ഫുട്ബോൾ ടൂർണമെന്റുകളിലും ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എഎഫ്സി) ടൂർണമെന്റുകളിലും പങ്കെടുക്കാൻ ഈ ലൈസൻസ് അത്യന്താപേക്ഷിതമാണ്.
അതേസമയം, ലൈസൻസ് നിഷേധിക്കപ്പെട്ട ക്ലബ്ബുകൾക്ക് ഈ തീരുമാനത്തിന്മേൽ അപ്പീൽ സമർപ്പിക്കാനും ആവശ്യമായ മാനദണ്ഡങ്ങൾ പൂർത്തിയാക്കാൻ ഫെഡറേഷനിൽ നിന്നും കൂടുതൽ സമയം ആവശ്യപ്പെടാനും അവസരമുണ്ട്. വരും ദിവസങ്ങളിൽ ക്ലബ്ബുകൾ അപ്പീൽ നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന.