ഫിഫ ലോകകപ്പ് ചരിത്രത്തിലാദ്യമായി ഫൈനൽ മത്സരത്തിനിടയിൽ വമ്പൻ സംഗീതവിരുന്ന് ഒരുങ്ങുന്നു. ജൂലൈ 19-ന് ന്യൂജേഴ്സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന 23-ാമത് ലോകകപ്പ് ഫൈനലിന്റെ ഇടവേളയിലാണ് (ഹാഫ് ടൈം) ഈ മഹാമേള അരങ്ങേറുക. ലോകപ്രശസ്ത സംഗീതജ്ഞരായ ഷക്കീറ, മഡോണ, ദക്ഷിണ കൊറിയൻ പോപ്പ് ഗ്രൂപ്പായ ബിടിഎസ് (BTS) എന്നിവരാണ് വേദിയിൽ ഒന്നിച്ച് അണിനിരക്കുന്നത്.
കോൾഡ് പ്ലേയുടെ ക്രിസ് മാർട്ടിനാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപന വീഡിയോ പുറത്തുവിട്ടത്. ഫൈനലിന്റെ ഹാഫ് ടൈം ബ്രേക്കിൽ ഏകദേശം 11 മിനിറ്റ് നീണ്ടുനിൽക്കുന്ന വമ്പൻ സംഗീത പ്രകടനമായിരിക്കും അരങ്ങേറുക. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവർത്തിക്കുന്ന ഗ്ലോബൽ സിറ്റിസൺ എജ്യുക്കേഷൻ ഫൗണ്ടേഷനായി 100 മില്യൺ യുഎസ് ഡോളർ സമാഹരിക്കുന്നതിന്റെ ഭാഗമായി ഫിഫയും ഗ്ലോബൽ സിറ്റിസണും സംയുക്തമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
സൈനിക സേവനത്തിന് ശേഷം ബിടിഎസ് അംഗങ്ങൾ വീണ്ടും ഒന്നിച്ച ശേഷമുള്ള ഏറ്റവും വലിയ വേദികളിലൊന്നായിരിക്കും ഇത്. ലോകകപ്പ് വേദികളിലെ സ്ഥിരം സാന്നിധ്യമായ കൊളംബിയൻ താരം ഷക്കീറ, നൈജീരിയൻ ഗായകൻ ബർണാ ബോയിക്കൊപ്പം ചേർന്ന് പാടിയ പുതിയ ലോകകപ്പ് ഗാനമായ 'ദായാ ദായാ'-യ്ക്ക് ശേഷമാണ് ഫൈനൽ വേദിയിലെത്തുന്നത്. പോപ്പ് ഇതിഹാസം മഡോണ ജൂലൈയിൽ പുറത്തിറങ്ങുന്ന തന്റെ പുതിയ ആൽബത്തിന് ശേഷമായിരിക്കും ന്യൂജേഴ്സിയിലെ ലോകകപ്പ് വേദിയിൽ പ്രകടനം നടത്തുക.