2026-ലെ ഫിഫ ലോകകപ്പിൽ മത്സരങ്ങൾ നിയന്ത്രിക്കാനായി അമേരിക്കയിലെത്തിയ സോമാലിയൻ റഫറി ഉമർ അബ്ദുൽഖാദിർ അർതാന് പ്രവേശനാനുമതി നിഷേധിച്ചു. മയാമി വിമാനത്താവളത്തിൽ വിമാനമിറങ്ങിയ അദ്ദേഹത്തെ യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം തടയുകയായിരുന്നു.
സുരക്ഷാപരമായ കാരണങ്ങളാലാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.
പ്രവേശനം നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ ഉമർ അർതാന് വരാനിരിക്കുന്ന ലോകകപ്പിൽ പരിശീലനം നടത്താനോ മത്സരങ്ങൾ നിയന്ത്രിക്കാനോ കഴിയില്ലെന്ന് ഫിഫ ഔദ്യോഗികമായി സ്ഥിരീകരിച്ചു. സോമാലിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ യാത്രാ വിലക്കുകളുടെ ഭാഗമായാണ് ഈ നടപടിയെന്നാണ് പ്രാഥമിക സൂചനകൾ.
അമേരിക്കയുടെ ഈ തീരുമാനത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ സോമാലിയൻ ഫുട്ബോൾ ഫെഡറേഷൻ, വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഫിഫയെ സമീപിച്ചു. ലോകകപ്പ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം റഫറിമാർക്ക് പ്രവേശനം നിഷേധിക്കുന്നത് കായിക ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ലോകകപ്പ് തയ്യാറെടുപ്പുകളെ ഇത്തരം നയതന്ത്ര വിഷയങ്ങൾ ബാധിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.