കൊൽക്കത്ത: അവസാന കടമ്പകളിലേക്ക് എത്തുമ്പോൾ കാലിടറുന്ന ശക്തരായ നിർഭാഗ്യവാന്മാർ എന്ന വിളിപ്പേര് ഒരിക്കൽ കൂടി പ്രോട്ടീസിന്റെ തലയിൽ. ടി20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ എട്ടിലും തോൽവിയറിയാതെ മുന്നേറിയ ദക്ഷിണാഫ്രിക്കയ്ക്ക് ഒരിക്കൽ കൂടി സെമിയിൽ പിഴച്ചു. ടി20 ലോകകപ്പ് ആദ്യ സെമിയിൽ കീവിസ് പ്രോട്ടീസിനെ തകർത്തു അതും ഒമ്പതു വിക്കറ്റിന്റെ ആധികാരിക ജയത്തോടെ ന്യൂസീലൻഡ് ഫൈനലിൽ.
പ്രോട്ടീസ് ഉയർത്തിയ 170 റൺസ് വിജയലക്ഷ്യം വെറും 12.5 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കിവീസ് മറികടന്നു.ഫിൻ അലന്റെയും ടിം സെയ്‌ഫെർട്ടിന്റെയും വെടിക്കെട്ട് ബാറ്റിങ്ങാണ് കിവീസിന്റെ ജയം അനായാസമാക്കിയത്. ടി20 ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന റെക്കോഡ് കുറിച്ച അലൻ വെറും 33 പന്തിൽ നിന്ന് എട്ടു സിക്‌സും 10 ഫോറുമടക്കം 100* റൺസോടെ പുറത്താകാതെ നിന്നു. 33 പന്തുകൾ നേരിട്ട സെയ്‌ഫെർട്ട് 58 റൺസെടുത്തു. രചിൻ രവീന്ദ്ര 13* റൺസോടെ പുറത്താകാതെ നിന്നു.ഓപ്പണിങ് വിക്കറ്റിൽ ടിം സെയ്‌ഫേർട്ട് - ഫിൻ അലൻ സഖ്യം വെറും 55 പന്തിൽ നിന്ന് 117 റൺസ് അടിച്ചുകൂട്ടിയപ്പോൾ തന്നെ മത്സരത്തിന്റെ ഫലം ഏതാണ്ട് വ്യക്തമായിരുന്നു. 10-ാം ഓവറിൽ സെയ്‌ഫെർട്ടിനെ കാഗിസോ റബാദ മടക്കിയെങ്കിലും അലൻ അടി തുടർന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുത്തു. ഒരു ഘട്ടത്തിൽ 10.2 ഓവറിൽ അഞ്ചിന് 77 റൺസെന്ന നിലയിൽ തകർന്ന ദക്ഷിണാഫ്രിക്കയെ 169 റൺസിലെത്തിച്ചത് മാർക്കോ യാൻസന്റെയും ട്രിസ്റ്റൻ സ്റ്റബ്ബ്സിന്റെയും കടന്നാക്രമണമാണ്. 30 പന്തിൽ നിന്ന് അഞ്ചു സിക്സും രണ്ട് ഫോറുമടക്കം 55 റൺസോടെ പുറത്താകാതെ നിന്ന യാൻസനാണ് പ്രോട്ടീസിന്റെ ടോപ് സ്‌കോറർ.