ടി20 ലോകകപ്പിന്റെ ആവേശകരമായ നോക്കൗട്ട് പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കുന്ന ആദ്യ സെമി ഫൈനലിൽ കരുത്തരായ ദക്ഷിണാഫ്രിക്ക ന്യൂസിലൻഡിനെ നേരിടും. രാത്രി ഏഴ് മണിക്ക് മത്സരം ആരംഭിക്കും. മികച്ച ഫോമിലുള്ള ഇരു ടീമുകളും ഏറ്റുമുട്ടുമ്പോൾ തീപാറുന്ന പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
മത്സരത്തിന് മഴ ഭീഷണി നിലനിൽക്കുന്നത് ആരാധകരെ ആശങ്കയിലാക്കുന്നുണ്ട്. കളി തടസ്സപ്പെട്ടാൽ വിജയികളെ നിശ്ചയിക്കാൻ ഐസിസി വ്യക്തമായ നിബന്ധനകൾ പുറപ്പെടുവിച്ചിട്ടുണ്ട്. സെമി ഫൈനലിനും ഫൈനലിനും റിസർവ് ഡേ അനുവദിച്ചിട്ടുണ്ട്. ഇന്ന് കളി തടസ്സപ്പെട്ടാൽ അധികമായി അനുവദിച്ച 90 മിനിറ്റിനുള്ളിൽ മത്സരം തീർക്കാൻ ശ്രമിക്കും. നടന്നില്ലെങ്കിൽ വ്യാഴാഴ്ചത്തേക്ക് മത്സരം മാറ്റും. എവിടെയാണോ കളി നിന്നത് അവിടെ നിന്ന് തന്നെ റിസർവ് ദിനത്തിൽ മത്സരം പുനരാരംഭിക്കും.
റിസർവ് ദിനത്തിലും മഴ മൂലം കളി ഉപേക്ഷിക്കേണ്ടി വന്നാൽ അത് ദക്ഷിണാഫ്രിക്കയ്ക്ക് ഗുണകരമാകും. അങ്ങനെയുണ്ടായാൽ ടോസോ സൂപ്പർ ഓവറോ നടത്തില്ല. പകരം സൂപ്പർ എയിറ്റ് ഘട്ടത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ വിജയികളെ തീരുമാനിക്കും. സൂപ്പർ എയിറ്റിൽ മൂന്ന് മത്സരങ്ങളും വിജയിച്ച് 6 പോയിന്റോടെ ഗ്രൂപ്പ് ഒന്നിൽ ഒന്നാം സ്ഥാനക്കാരായാണ് ദക്ഷിണാഫ്രിക്ക സെമിയിലെത്തിയത്. എന്നാൽ 3 പോയിന്റ് മാത്രമുള്ള ന്യൂസിലൻഡ് രണ്ടാം സ്ഥാനക്കാരായാണ് യോഗ്യത നേടിയത്. അതിനാൽ മത്സരം പൂർണ്ണമായും ഉപേക്ഷിച്ചാൽ ദക്ഷിണാഫ്രിക്ക നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടും.