ലഹോർ: ട്വന്റി20 ലോകകപ്പിൽ സെമിഫൈനൽ പ്രവചനം പരാജയമായിട്ടും ഇന്ത്യയ്‌ക്കെതിരായ പ്രവചനങ്ങളിൽ നിന്ന് പിന്മാറാൻ പാക്കിസ്ഥാൻ മുൻ താരം തയാറായില്ല. ഫൈനലിലെ ഇന്ത്യൻ സാധ്യതയേയും കുറിച്ച് വീണ്ടും പ്രവചനവുമായി പാക്കിസ്ഥാൻ മുൻ താരം മുഹമ്മദ് ആമിർ. സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപിക്കാൻ ഇന്ത്യയ്ക്കു സാധിക്കില്ലെന്നാണ് ആമിറിന്റെ കണ്ടെത്തൽ. നേരത്തേ ഇന്ത്യ സെമിയിലെത്തില്ലെന്നും വെസ്റ്റിൻഡീസിനോടു തോറ്റു പുറത്താകുമെന്നും ആമിർ ഒരു ചർച്ചയ്ക്കിടെ പ്രതികരിച്ചിരുന്നു. പ്രവചനം പാളിയതോടെ പാക്കിസ്ഥാൻ മുൻ താരം വലിയ തോതിൽ പരിഹാസവും വിമർശനവും നേരിട്ടു.
കരുത്തരായ ഇംഗ്ലണ്ടിനെ തോൽപിക്കാനുള്ളത്രയും ശേഷി ഇന്ത്യയ്ക്കില്ലെന്നാണ് ആമിറിന്റെ പുതിയ പ്രവചനം. ഒരു ടീമെന്ന നിലയിൽ ഇന്ത്യയ്ക്ക് ഇപ്പോഴും ഒത്തിണക്കം വന്നിട്ടില്ലെന്നും ആമിർ ഒരു ചാനൽ ചർച്ചയ്ക്കിടെ പ്രതികരിച്ചു.വ്യാഴാഴ്ച രാത്രി ഏഴു മണിക്ക് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് ലോകകപ്പിലെ ഇന്ത്യ– ഇംഗ്ലണ്ട് സെമി ഫൈനൽ പോരാട്ടം.ജയിക്കുന്നവർ ഞായറാഴ്ച നടക്കുന്ന കലാശപ്പോരിൽ ന്യൂസീലന്‍ഡിനെ നേരിടും.