ബെൽഫാസ്റ്റ്: അയർലൻഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. 34റൺസിനാണ് ഇന്ത്യ പരാജയപ്പെട്ടത്.നായകനായുള്ള ശ്രേയസ് അരങ്ങേറ്റം തോൽവിയോടെ. രണ്ടക്കം കാണാതെ സഞ്ജുവും ശ്രേയസും പുറത്തായി. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ അയർലൻഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.അയർലൻഡ് ഉയർത്തിയ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 18.5 ഓവറിൽ 148 റൺസിന് എല്ലാവരെയും നഷ്ടമായി. ഓപ്പണർ അഭിഷേക് ശർമ്മയുടെ തകർപ്പൻ അർദ്ധസെഞ്ച്വറി (50) ഒഴിച്ചുനിർത്തിയാൽ ഇന്ത്യൻ ബാറ്റിങ് നിരയിൽ മറ്റാർക്കും തിളങ്ങാനായില്ല. മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെയുള്ള മുൻനിര ബാറ്റർമാർ തിളങ്ങാതെ പോയതോടെ ഇന്ത്യ തോൽവി മുന്നിൽ കണ്ടു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം പാളുന്ന കാഴ്ചയാണ് കണ്ടത്. ടീം സ്കോർ 16-ൽ നിൽക്കെ 5 റൺസെടുത്ത സഞ്ജു സാംസണെ ജയ് മൂന്ദ്ര ബൗൾഡാക്കി. തൊട്ടുപിന്നാലെ 1 റണ്ണുമായി ഇഷാൻ കിഷനും, 3 റൺസുമായി ശ്രേയസ് അയ്യരും മാറ്റ് ഹോളാർഡിന് വിക്കറ്റ് നൽകി മടങ്ങി. ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും അഭിഷേക് ശർമ്മ 20 പന്തുകളിൽ നിന്ന് 7 ഫോറും 2 സിക്സറും അടക്കം 50 റൺസ് തികച്ചു. എട്ടാം ഓവറിൽ അഭിഷേകും പുറത്തായതോടെ ഇന്ത്യ പൂർണ്ണമായും പ്രതിരോധത്തിലായി.തിലക് വർമ്മ (19), വാഷിങ്ടൺ സുന്ദർ (9) എന്നിവർ പെട്ടെന്ന് പുറത്തായപ്പോൾ, 14 പന്തിൽ 25 റൺസ് നേടിയ ശിവം ദുബെയും 15 റൺസെടുത്ത അക്ഷർ പട്ടേലും ഇന്ത്യയെ ജയത്തിലേക്ക് എത്തിക്കുമെന്ന് തോന്നിച്ചെങ്കിലും അയർലൻഡ് ബോളർമാർക്ക് മുൻപിൽ വീണു.18.5 ഓവറിൽ 148 റൺസിന് ഇന്ത്യ ഓൾഔട്ടായി.
ഇതാദ്യമായാണ് ടി20യിൽ ഇന്ത്യയ്ക്കെതിരെ അയർലൻഡ് വിജയം നേടുന്നത്