ബെൽഫാസ്റ്റ്: അയർലൻഡിനെതിരായ ടി20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 183 റൺസ് വിജയലക്ഷ്യം. ടോസ് നേടിയ ഇന്ത്യയുടെ പുതിയ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഫീൽഡിങ്ങാണ് തെരഞ്ഞെടുത്തത്. ആതിഥേയർ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തു.തകർച്ചയോടെയായിരുന്നു അയർലൻഡിന്‍റെ തുടക്കം. രണ്ടാം ഓവറിൽ ആദ്യ വിക്കറ്റ് വീണെങ്കിലും അപ്പോഴേക്കും സ്കോർ ബോർഡിൽ 20 റൺസ് എത്തിയിരുന്നു. 7.1 ഓവർ ആകുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 51 റൺസ് എന്ന നിലയിൽ ഐറിഷ് ടോപ് ഓർഡർ തകർന്നു.ലോർക്കൻ ടക്കറുടെ അർധ സെഞ്ചുറി അവരെ കരകയറ്റി. നാലാം നമ്പറിൽ ബാറ്റ് ചെയ്യാനിറങ്ങിയ ടക്കർ 36 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്സും സഹിതം 50 റൺസെടുത്താണ് പുറത്തായത്. ഗാരത് ഡിലനി 32 പന്തിൽ മൂന്ന് ഫോറും മൂന്ന് സിക്സും ഉൾപ്പെടെ 49 റൺസും നേടി.
പരിക്കിൽനിന്ന് മുക്തനായി ടീമിൽ തിരിച്ചെത്തിയ ഹർഷിത് റാണയാണ് അർഷ്ദീപ് സിങ്ങിനൊപ്പം ന്യൂബോൾ എടുത്തത്. നാലോവറിൽ 24 റൺസ് വഴങ്ങിയ ഹർഷിത് മൂന്ന് വിക്കറ്റ് സ്വന്തമാക്കി. അർഷ്ദീപ് 28 റൺസ് വഴങ്ങി രണ്ട് വിക്കറ്റും നേടി.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ 1.5 ഓവറിൽ ഇന്ത്യ ഒരു വിക്കറ്റിന് 16 റൺസ് എടുത്തിട്ടുണ്ട്. 5 റൺസ് എടുത്ത് സഞ്ജു സാംസൺ പുറത്തായി.