കൊളംബോ: ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഫോളോ ഓൺ ഒഴിവാക്കാൻ ലങ്കൻ വാലറ്റത്തിന്റെ പോരാട്ടം. നിലവിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 265 റൺസെന്ന നിലയിലാണ് ശ്രീലങ്ക. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനൊപ്പമെത്താൻ 238 റൺസ് കൂടി വേണം. അർദ്ധ സെഞ്ചുറി തികച്ച് 85 റൺസോടെ സോണൽ ദിനൂഷയും 8 റൺസുമായി ലഹിരു കുമാരുവുമാണ് ക്രീസിൽ. ഇന്ത്യക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണ, മാനവ് സുതര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, ഇന്ത്യ ഒമ്പതിന് 503 എന്ന നിലയില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ധ്രുവ് ജുറല്‍ (പുറത്താവാതെ 115), ദേവ്ദത്ത് പടിക്കല്‍ (117) എന്നിവരുടെ സെഞ്ചുറികളാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.രണ്ട് വിക്കറ്റ് നഷ്ടത്തില്‍ എട്ട് റണ്‍സെന്ന നിലയിലാണ് ശ്രീലങ്ക മൂന്നാം ദിനം ബാറ്റിംഗിനെത്തിയത്. ലാഹിരു ഉഡാര (1), പ്രഭാത് ജയസൂര്യ (2) എന്നിവരുടെ വിക്കറ്റുകളാണ് ഇന്നലെ നഷ്ടമായത്. ഇന്ന് കാമില്‍ മിഷാര (19), കാമിന്ദു മെന്‍ഡിസ് (32) എന്നിവരെ പ്രസിദ്ധ് കൃഷ്ണ തിരിച്ചയച്ചു. കൂടാതെ ദിനുഷയെ രവീന്ദ്ര ജഡേജ ബൗള്‍ഡാക്കി. ധനഞ്ജ ഡിസില്‍വ (8) സുതറിന്റെ പന്തിലും നിരോഷന്‍ ഡിക്ക്‌വെല്ല മുഹമ്മദ് സിറാജിനും വിക്കറ്റ് നല്‍കി. കേഷര നുവാന്ദയാണ് (18) പുറത്തായ മറ്റൊരു താരം.രണ്ട് മത്സര പരമ്പരയില്‍ ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യ 1-0ന് മുന്നിലാണ്.