Share this Article
News Malayalam 24x7
ടി.പി ചന്ദ്രശേഖരന്‍ വധക്കേസ്; മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ നിര്‍ദേശം
Supreme Court

ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ ജ്യോതിബാബുവിന്റെ ജാമ്യാപേക്ഷയിൽ സുപ്രീം കോടതി നിർണ്ണായക ഇടപെടൽ നടത്തി. പ്രതിയുടെ ആരോഗ്യനില വിശദമായി പരിശോധിക്കുന്നതിനായി ഒരു മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ കോടതി നിർദ്ദേശിച്ചു.

വൃക്കസംബന്ധമായ അസുഖത്തെത്തുടർന്ന് ഡയാലിസിസ് നടത്തേണ്ടതിനാലും വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ അനിവാര്യമായതിനാലും ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ജ്യോതിബാബു സുപ്രീം കോടതിയെ സമീപിച്ചത്.


ജ്യോതിബാബുവിന്റെ വാദങ്ങളുടെ യാഥാർത്ഥ്യം ബോധ്യപ്പെടാനാണ് കോടതി മെഡിക്കൽ ബോർഡിനെ ചുമതലപ്പെടുത്തിയത്. കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ അടങ്ങുന്ന മെഡിക്കൽ ബോർഡ്, ഏഴ് ദിവസത്തിനുള്ളിൽ പ്രതിയെ വിശദമായി പരിശോധിച്ചു റിപ്പോർട്ട് സമർപ്പിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്.


വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ അടിയന്തരമായി വേണ്ടതാണോ എന്നും, നിത്യേന ഡയാലിസിസ് ആവശ്യമുണ്ടോ എന്നുമുള്ള കാര്യങ്ങളിൽ മെഡിക്കൽ ബോർഡ് വ്യക്തത വരുത്തണം. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പത്ത് ദിവസത്തിനുള്ളിൽ കേസ് വീണ്ടും പരിഗണിക്കും.


അതേസമയം, ജ്യോതിബാബുവിന്റെ ജാമ്യാപേക്ഷയെ സംസ്ഥാന സർക്കാരും ടി.പി. ചന്ദ്രശേഖരന്റെ ഭാര്യയും നിലവിലെ എം.എൽ.എയുമായ കെ.കെ. രമ ശക്തമായി എതിർക്കുന്നുണ്ട്. ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടിയുള്ള ജാമ്യനീക്കത്തിനെതിരെ ഇവർ കടുത്ത നിലപാട് സ്വീകരിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories