ധാംബുല്ല: ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ എ ടീമിന് വിജയം. ശ്രീലങ്ക എ ടീമിനെ എട്ട്റൺസിനാണ് പരാജയപ്പെടുത്തിയത്. 278 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക എ 48.5 ഓവറിൽ 269 റൺസിന് പുറത്തായി.വിജയത്തിലേക്ക് നീങ്ങിയ ശ്രീലങ്ക എയുടെ മുഹമ്മദ് ഷിറാസിന്റെ കൂറ്റനടിയിൽ ഉയർന്ന പൊങ്ങിയ പന്ത് സ്‌ക്വയർ ലീഗിൽ വിപ്‌രാജ് നിഗം എടുത്ത ക്യാച്ചിലൂടെ ഇന്ത്യ എ അതി നാടകീയമായി വിജയം സ്വന്തമാക്കുകയായിരുന്നു. 72 പന്തില്‍ 74 റണ്‍സടിച്ച ക്യാപ്റ്റൻ സഹന്‍ ആരാച്ചിഗെയുടെ പോരാട്ടം ലങ്കയെ വിജയത്തിന് അടുത്തെത്തിച്ചെങ്കിലും 48-ാം ഓവറില്‍ സഹനെ പുറത്താക്കിയ അന്‍ഷുല്‍ കാംബോജാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. നാലു വിക്കറ്റ് കൈയിലിരിക്കെ അവസാന മൂന്നോവറില്‍ 17 റണ്‍സ് മാത്രമായിരുന്നു ശ്രീലങ്ക എക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. സഹനും 13 റണ്‍സോടെ വാനുജ സഹനുമായിരുന്നു ക്രീസില്‍.48ാം ഓവറിലെ രണ്ടാം പന്തില്‍ സഹന്‍ ആരാച്ചിഗെയെ അസാധ്യമായൊരു യോര്‍ക്കറിലൂടെ ബൗള്‍ഡാക്കിയ അന്‍ഷുല്‍ കാംബോജ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. 3 വിക്കറ്റ് ശേഷിക്കെ അവസാന രണ്ടോവറില്‍ ശ്രീലങ്ക എയുടെ ലക്ഷ്യം 10 റണ്‍സ് മാത്രമായിരുന്നു. 49-ാം ഓവര്‍ എറിഞ്ഞ അര്‍ഷദ് ഖാന്‍ വിയാസ്‌കന്തിനെ(4) വിക്കറ്റിന് മുന്നില്‍ കുടുക്കി. അടുത്ത പന്തില്‍ അവസാന പ്രതീക്ഷയായിരുന്ന വാനുജ സഹന്‍(23) റണ്ണൗട്ടായതോടെ ശ്രീലങ്ക എയുടെ ലക്ഷ്യം ദുഷ്കരമായി. അഞ്ചാം പന്തില്‍ അര്‍ഷദ് ഖാനെ ബൗണ്ടറി കടത്താന്‍ ശ്രമിച്ച മുഹമ്മദ് ഷിറാസിനെ ബൗണ്ടറിയില്‍ വിപ്രജ് നിഗം പറന്നു പിടിച്ചതോടെ ഇന്ത്യ അവിശ്വസനീയ ജയം സ്വന്തമാക്കി.
ധാംബുല്ലയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് വേണ്ടി റുതുരാജ് ഗെയ്കവാദ് (114 പന്തില്‍ 101) സെഞ്ചുറി നേടി. ക്യാപ്റ്റന്‍ തിലക് വര്‍മ 97 പന്തില്‍ 60 റണ്‍സെടുത്തു. ഓപ്പണറായെത്തിയ വൈഭവ് സൂര്യവംശിക്ക് (14) തിളങ്ങാന്‍ കഴിഞ്ഞില്ല. ആറ് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ശ്രീലങ്കയ്ക്ക് വേണ്ടി മുഹമ്മദ് ഷിറാസ് രണ്ട് വിക്കറ്റെടുത്തു. പരമ്പരയിലെ ആദ്യത്തെ മത്സരമാണ് ഇന്ന് നടക്കുന്നത്. അഫ്ഗാനിസ്ഥാന്‍ എയാണ് പരമ്പരയിലെ മറ്റൊരു ടീം.