സുൽത്താൻബത്തേരി സ്വദേശി ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിൽ കൂടുതൽ പേർക്ക് പങ്കുള്ളതായി അന്വേഷണസംഘം. സ്ത്രീകൾ അടക്കമുള്ള ഈ പ്രതികൾ പൊലീസിന്റെ നിരീക്ഷണത്തിലാണ്. മുഖ്യപ്രതി നൗഷാദിനെ നാട്ടിലെത്തിക്കാനുള്ള ശ്രമവും ഊർജിതമാക്കി.
ഹേമചന്ദ്രനെ കൊലപ്പെടുത്തി കേസിൽ ഇപ്പോൾ അറസ്റ്റിലായ ജ്യോതിഷ് കുമാർ, ബി.എസ്.അജേഷ് എന്നിവരെയും സൗദിയിലേക്ക് കടന്ന മുഖ്യപ്രതി നൗഷാദിനെയും കൂടാതെ ഇനിയും പ്രതികളുണ്ടെന്ന സൂചനകളാണ് അന്വേഷണസംഘം നൽകുന്നത്. ഗൂഡല്ലൂർ സ്വദേശിനിയായ യുവതിക്ക് നേരിട്ടും കണ്ണൂർ സ്വദേശിനിയായ യുവതിക്ക് അല്ലാതെയും ഇതുമായി ബന്ധമുണ്ട്. കൂടാതെ മറ്റു ചിലരുടെ സഹായവും പ്രതികൾക്ക് ലഭിച്ചിട്ടുണ്ട് എന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഇതിൽ തന്നെ കണ്ണൂർ സ്വദേശിനിയായ യുവതിയെ പ്രതി ചേർക്കേണ്ടതുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിച്ചു വരികയാണ്.
കൊലപാതകത്തിന് പ്രേരിപ്പിച്ച നൗഷാദിനെ സൗദിയിൽ നിന്ന് കോഴിക്കോട് എത്തിക്കാനുള്ള നടപടികളും പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. പ്രതികളെന്ന് സംശയിക്കപ്പെടുന്നവരെല്ലാം പൊലീസിന്റെ നിരീക്ഷണത്തിലാണ്. ബത്തേരി കൈവെട്ടമൂലയിലെ വീട് കേന്ദ്രീകരിച്ചും അന്വേഷണം തുടരുന്നുണ്ട്. ഡിഎൻഎ പരിശോധനയ്ക്കായി ശേഖരിച്ച മജ്ജസഹിതം ഉള്ള തുടയെല്ല് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് നാളെ ഊട്ടിയിലെത്തി കൈപ്പറ്റും. ഈ സാമ്പിൾ കോടതിയിൽ ഹാജരാക്കി കണ്ണൂരിലെ ഫോറൻസിക് ലാബിൽ എത്തിക്കും. അവിടെയാണ് ഡിഎൻഎ പരിശോധന നടക്കുക. ഫലം ലഭിച്ച മൃതദേഹം ഹേമചന്ദ്രന്റെതാണെന്ന് സ്ഥിരീകരിച്ചതിനുശേഷം മാത്രമേ ബന്ധുക്കൾക്ക് വിട്ടു നൽകുകയുള്ളൂ.