ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എടുത്ത കേസുകൾ അവസാനിപ്പിക്കുന്നു. പ്രത്യേക അന്വേഷണസംഘമാണ് കേസുകൾ അവസാനിപ്പിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് മൊഴി നൽകിയവർക്ക് തുടർനടപടികൾ താല്പര്യമില്ലെന്ന് അന്വേഷണസംഘം. 35 കേസുകളാണ് അവസാനിപ്പിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമാ ലോകത്ത് കേസുകളുടെ പ്രളയമായിരുന്നു. സിനിമ മേഖലയിലെ പ്രമുഖരുൾപ്പെടെ നിരവധി പേർക്കെതിരെയായിരുന്നു പരാതി ഉയർന്നത്. ഹേമ കമ്മിറ്റിയിലൂടെ തൊഴിലടത്തുണ്ടായ ദുരനുഭവങ്ങളും സിനിമയിൽ അവസരം ലഭിക്കാൻ നേരിടേണ്ട വന്ന ദുരിതാനുഭവങ്ങളും വിവരിക്കുന്ന മൊഴികള്‍ ഞെട്ടിച്ചിരുന്നു.
മലയാള സിനിമയിൽ നിന്നും മോശം അനുഭവങ്ങളുണ്ടായവർ പരാതിയുമായി വന്നതോടെയാണ് സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചത്. തുടർന്ന് പരാതി നൽകിയവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കോടതി നിർദ്ദേശപ്രകാരമാണ് 35 കേസുകള്‍ പൊലിസ് രജിസ്റ്റർ ചെയ്തത്.
ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേസുകള്‍ പിന്നീട് പ്രത്യേക സംഘത്തിലെ വിവിധ അംഗങ്ങള്‍ക്ക് നൽകുകയായിരുന്നു. എന്നാൽ കമ്മിറ്റിയോട് ദുരനുഭവം വെളിപ്പെടുത്തയവരെ പൊലീസ് പലതവണ വിളിച്ചെങ്കിലും ആരും മൊഴി നല്‍കാന്‍ തയാറായില്ല. അവസാന വഴിയെന്ന നിലയില്‍ മൊഴി ആവശ്യപ്പെട്ട് പൊലീസ് കോടതി വഴി നോട്ടീസ് അയച്ചു.
എന്നാൽ കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നായിരുന്നു നോട്ടീസിന് നൽകിയ മറുപടി. ഇതോടെ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത 21 കേസുകളുടെ തുടർ നടപടിയും അവസാനിപ്പി ച്ച് കോടതിക്ക് പ്രത്യേക സംഘം റിപ്പോർട്ട് നൽകി. ബാക്കി 14 കേസുകളിലും ഇതേ നിലപാടാണ് മൊഴി നൽകിയവർ ആവർത്തിച്ചത്. തുടർനടപടികള്‍ പൂർത്തിയാക്കിയ ശേഷം റിപ്പോർട്ട് ഈ മാസം കോടതിയിൽ നൽകുന്നതോടെ ഹേമകമ്മിറ്റിയിൽ എടുത്ത എല്ലാ കേസുകളും അവസാനിക്കും.